തട്ടിച്ചത് 10,000 മുതൽ ഒരു ലക്ഷം രൂപ വരെ
കൊച്ചി: നേവിയിലെ സ്വപ്ന ജോലിയെന്ന മലപ്പുറം കൈനോട് പിലാക്കൽ അമീർ സുഫിയാനിയുടെ (25) വാഗ്ദാനത്തിൽ ഇരകളായത് രണ്ട് ഡസൻ പേർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 26 ഓളം പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് ചമഞ്ഞ് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സുഫിയാനിയെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.
എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ടു പേര് ഉൾപ്പെടെയാണ് തട്ടിപ്പിനിരയായത്. 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പലരിൽ നിന്നായി വാങ്ങിയായിരുന്നു തട്ടിപ്പ്. അറസ്റ്റിനെ തുടർന്ന് ഇയാൾക്കെതിരെ കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ട്.
തട്ടിപ്പ് ഇങ്ങനെ
കോസ്റ്റ് ഗാർഡിൽ അസി. കമൻഡാന്റ് ആണെന്നും, ഇന്ത്യൻ നേവിയിലും, കോസ്റ്റ് ഗാർഡിലും പരിശീലനകേന്ദ്രങ്ങൾ വഴി ആളെ എടുക്കുന്നുണ്ടെന്നും നിയമനം വാങ്ങിത്തരാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആലുവ സ്വദേശി ഫിറോസ് മുഹമ്മദിന്റേയും സുഹൃത്തിന്റെയും പക്കൽ നിന്ന് ആറ് ലക്ഷത്തിൽപരം രൂപ പ്രതി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. എരൂരിലെ ഒരു ഹോട്ടലിൽ മുറി എടുത്തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.
ഇരകൾക്കായി വാട്സ് ആപ്പ് കൂട്ടായ്മ
26 പേരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് കൂട്ടായ്മയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. കൂടുതൽ വിശ്വാസ്വത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോലി ആവശ്യവുമായി എത്തിയവരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജോലി പരിശീലനം സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാനും ജോലി സംബന്ധിച്ചുള്ളവയുമാണ് ഗ്രൂപ്പിലൂടെ അയച്ചു നൽകിയിരുന്നത്. തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാൻ ഇയാൾ കോസ്റ്റ് ഗാർഡ് അസി.കമ്മാൻഡന്റിന്റെ യൂണിഫോം ധരിച്ചു നിൽക്കുന്ന ചിത്രങ്ങളും പിസ്റ്റളിന്റെ ഫോട്ടോയും കോസ്റ്റ് ഗാർഡിന്റെ പേരിൽ അഡ്മിറ്റ് കാർഡ് വ്യാജമായി ഉണ്ടാക്കി അയച്ചു കൊടുക്കുകയും ചെയ്തു. പലരും ജോലി തേടുന്ന സുഹൃത്തുകളെ കൂടി ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതോടെ കൂടുതൽ പേരിലേക്ക് ഇയാൾ തട്ടിപ്പ് വ്യാപിപ്പിക്കുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായം തേടും
വാട്സ് ആപ്പിലെ അംഗങ്ങളായിട്ടുള്ളവരുടെ വിവരം ശേഖരിച്ച ശേഷം സൈബർ സെല്ലിന്റെ സഹായത്താൽ കൂടുതൽ തെളിവുകൾ കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്. നമ്പർ ഉപയോഗിക്കുന്നവരുടെ വിവരം കണ്ടെത്തിയ ശേഷമാവും മറ്റു അന്വേഷത്തിലേക്ക് കടക്കുക. മറ്റിടങ്ങളിൽ സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ പരാതികൾ വരും ദിവസങ്ങളിലെത്തുമെന്നാണ് കരുതുന്നതെന്ന് തൃപ്പൂണിത്തുറ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |