ന്യൂഡൽഹി: ജി.എസ്.ടി സ്ളാബ് നിരക്കുകളിലെ അപാകതകൾ പരിഹരിക്കാനും, സ്ളാബുകൾ ലയിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പഠിക്കാനും , ഐടി സംവിധാനങ്ങൾ പരിഷ്‌കരിക്കാനും ജി.എസ്.ടി കൗൺസിലിന് കീഴിൽ രണ്ട് ഉപസമിതികൾ രൂപീകരിച്ചു.
ജി.എസ്.ടി സ്ളാബ് പരിഷ്കരണമടക്കം പരിഗണിക്കുന്ന ഉപസമിതിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കൺവീനറും, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ബീഹാർ ഉപമുഖ്യമന്ത്രി തർക്കിഷോരെ പ്രസാദ്, ഗോവ മന്ത്രി മൗവിൻ ഗുഡിഞോ, രാജസ്ഥാൻ മന്ത്രി ശാന്തികുമാർ ധരിവാൾ, യു.പി മന്ത്രി സുരേഷ് കുമാർ ഖന്ന, പശ്ചിമ ബംഗാൾ മന്ത്രി ഡോ. അമിത് മിത്ര എന്നിവർ അംഗങ്ങളുമാണ്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൺവീനറായ രണ്ടാമത്തെ ഉപ സമിതിയിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല, ആന്ധ്രാ മന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്, അസാം മന്ത്രി അജന്ത നിയോഗ്, ഛത്തീസ്ഗഡ് മന്ത്രി ടി.എസ്. സിംഗ്‌ദേവ്, ഒഡീഷ മന്ത്രി നിരഞ്ജൻ പൂജാരി, തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ രാജൻ എന്നിവരാണ് അംഗങ്ങൾ.ആദ്യ സമിതി രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഉടൻ നടപ്പാക്കേണ്ട ശുപാർശകൾ ഉൾപ്പെടുത്തി ഇടക്കാല റിപ്പോർട്ടും നൽകണം.
ഒന്നാം ഉപസമിതി:
നിലവിലെ 5, 12, 18, 28 ജി.എസ്.ടി സ്ളാബ് ഘടന, സ്വർണത്തിനും മറ്റുമുള്ള പ്രത്യേക നിരക്ക് തുടങ്ങിയവ പരിഷ്കരിക്കൽ, സ്ളാബുകൾ ലയിപ്പിക്കൽ, നിരക്ക് ഏകീകരിക്കൽ, നികുതി ലളിതവത്ക്കരിക്കൽ, നിലവിലെ നികുതി നിരക്കുകൾ അവലോകനം ചെയ്യൽ,
റീ ഫണ്ടുകൾ കുറയ്ക്കാൻ നികുതി നിരക്കുകളിലെ അപാകത പരിഹരിക്കൽ
രണ്ടാം ഉപസമിതി :
നികുതി തട്ടിപ്പും വരുമാനച്ചോർച്ചയും തടയാൻ ജി.എസ്.ടി ഐടി സംവിധാനം കാര്യക്ഷമമാക്കൽ
കേന്ദ്ര-സംസ്ഥാന നികുതി സംവിധാനങ്ങളുടെ ഏകോപനം
മാറ്റങ്ങൾ നടപ്പാക്കേണ്ട സമയക്രമം നിശ്ചയിക്കൽ
ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |