ആലപ്പുഴ: രാജ്യത്ത് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, മറ്റ് അവശ്യ സർവീസുകൾ എന്നിവയ്ക്ക് ഹർത്താൽ തടസമായില്ല.
നഗരത്തിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ജീവനക്കാരും യാത്രക്കാരും കുറവായതിനാൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. ജലഗതാഗത വകുപ്പ് പെരുമ്പളം ദ്വീപിലേയ്ക്കുള്ള മൂന്ന് സർവീസുകളും കുട്ടനാട്ടിൽ ആംബുലൻസ് സർവീസും നടത്തി. കളക്ടറേറ്റിലും മറ്റ് സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.
ജില്ലാതല പ്രതിഷേധം അലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി. ബൈജു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം ജയലാൽ അദ്ധ്യക്ഷനായി. ആലപ്പുഴ നഗരത്തിൽ നടന്ന പ്രകടനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ പൊലീസിനെ വിന്യസിച്ചിരുന്നു.
വൈകിട്ട് ആറിന് ശേഷം അന്തർ ജില്ലാ - അന്തർ സംസ്ഥാന സർവീസുകൾ നടത്തി. എന്നാൽ ടാക്സി, ഓട്ടോറിക്ഷ - സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.
വാക്സിനേഷൻ നടന്നില്ല
പൊതുഗതാഗതം ഇല്ലാതിരുന്നതിനാൽ ജില്ലയിൽ ഇന്നലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചില്ല. ടൂറിസം മേഖലയിൽ മുൻകൂർ ബുക്ക് ചെയ്തിരുന്ന യാത്രകൾ റദ്ദ് ചെയ്തു. മറ്റ് മേഖലകളെയും ഹർത്താൽ നിശ്ചലമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |