കൊച്ചി: കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞു നൽകാനാവുന്ന വിധത്തിൽ കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരസിച്ചു. നിലവിൽ കൊവിഷീൽഡിന്റെ രണ്ടാം ഡോസ് നൽകുന്നത് 12 ആഴ്ച കഴിഞ്ഞാണ്. നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരസിച്ചത്. കിറ്റെക്സ് കമ്പനി തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകി നാലാഴ്ച കഴിഞ്ഞതിനാൽ രണ്ടാം ഡോസ് നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ നൽകിയ ഹർജിയിൽ ,സെപ്തംബർ മൂന്നിനാണ് സിംഗിൾ ബെഞ്ച് അനുകൂല വിധി പറഞ്ഞത്.
12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് നൽകാൻ തീരുമാനിച്ചത് ശാസ്ത്രീയ പഠനങ്ങളുടെയും വിദഗ്ദ്ധ സമിതികളുടെ ശുപാർശകളുടെയും അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി നൽകിയ അപ്പീലിൽ പറഞ്ഞിരുന്നു. ഇന്നലെ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, തൊഴിലാളികൾക്ക് വാക്സിൻ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ കിറ്റെക്സിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കിറ്റെക്സിലെ ജീവനക്കാർ ആദ്യഡോസ് സ്വീകരിച്ച് 12 ആഴ്ച കഴിഞ്ഞെന്നും, അതിനാൽ വിധി അപ്രസക്തമാണെന്നും കേന്ദ്രം വാദിച്ചു. എന്നാൽ, സിംഗിൾബെഞ്ചിന്റെ വിധി കേന്ദ്ര സർക്കാർ നടപ്പാക്കിയില്ലെന്നും, തങ്ങളുടെ ജീവനക്കാർക്ക് രണ്ടാം ഡോസ് നൽകുന്നതു പൂർത്തിയായിട്ടില്ലെന്നും കിറ്റെക്സ് വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച ഹൈക്കോടതി, വിശദമായി വാദത്തിന് ഹർജി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |