കൊച്ചി:പുരാവസ്തു വ്യാപാരം മറയാക്കി കോടികൾ തട്ടിയ മോൻസൺ മാവുങ്കലിന്റെ അക്കൗണ്ടിൽ പത്ത് പൈസയില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ബാങ്ക് രേഖകളടക്കം വിശദമായി പിന്നീട് പരിശോധിക്കും.
ജോലിക്കാരുടെയും ബന്ധുക്കളുടെയും പേരിലെടുത്ത അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്.
മുൻ ഡ്രൈവർ അജി നെട്ടൂരിന്റെ അക്കൗണ്ടിൽ രണ്ട് കോടി രൂപ വന്നത് അയാൾ അറിഞ്ഞത് തന്നെ വൈകിയാണ്. അപ്പോഴേക്കും തുക മോൻസണിന്റെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
പെൺസുഹൃത്തും കരുനാഗപ്പള്ളിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പലുമായ വ്യക്തിയുടെ ആവശ്യത്തിനാണെന്ന് വിശ്വസിപ്പിച്ചാണ് അജിയെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചത്. ജോലിക്കാരുടെ പേരിൽ ബാങ്ക് അക്കൗണ്ടുണ്ടെന്നും ഇതിലേക്കാണ് തട്ടിപ്പ് പണം നിക്ഷേപിച്ചതെന്നും ക്രൈം ബ്രാഞ്ചിന് സൂചന ലഭിച്ചു. കൈക്കലാക്കുന്ന പണം തിരിച്ച് കൊടുത്തിരുന്നില്ല.സ്വന്തം അക്കൗണ്ട് വഴി മാത്രമേ പണമിടപാട് നടത്താറുള്ളുവെന്ന് പറഞ്ഞാണ് കൈമലർത്തുന്നത്.
ആഡംബര കാറിൽ നിന്ന് നോട്ടെണ്ണൽ യന്ത്രവും കമ്പ്യൂട്ടറും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രണ്ടും സ്ഥിരമായി ഘടിപ്പിച്ച നിലയിലാണ്. കാർ മിനി ഓഫീസായാണ് ഉപയോഗിച്ചിരുന്നത്. ഇതിലെ ലാപ് ടോപ്പും കസ്റ്റഡിയിലെടുത്തു.
വിദേശ എംബസിയുടെ വാഹനമെന്ന് തെറ്റിദ്ധരിപ്പിക്കും വിധം രൂപമാറ്റം വരുത്തിയിരുന്നു. കലൂരിലെ വീട്ടിൽ നിന്ന് സിനിമാ സ്റ്റൈലിൽ വാഹന വ്യൂഹമായേ പുറത്തേക്ക് ഇറങ്ങിയിരുന്നുള്ളൂ. മറ്റ് വാഹനങ്ങളിലേക്ക് നിർദേശങ്ങൾ കൈമാറാൻ വാക്കി ടോക്കിയും ഉപയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |