തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോൺഗ്രസിനെ കൂടുതൽ ഊർജ്ജസ്വലമാക്കാനും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഉത്തരവാദിത്വം എല്ലാ നേതാക്കൾക്കുമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരും ഒരുമിച്ച് പോകുന്ന അന്തരീക്ഷം കേരളത്തിലുണ്ടാകണം. അതുണ്ടായാൽ കോൺഗ്രസിൽ ജനങ്ങളുടെ വിശ്വാസം കൂടുതൽ ഊട്ടിയുറപ്പിക്കാനാവും. അങ്ങനെയായാൽ കോൺഗ്രസും യു.ഡി.എഫും തിരിച്ചുവരവിന്റെ പാതയിലാകും. അതിന് സാഹചര്യമൊരുക്കണമെന്ന് തന്നെ വന്നുകണ്ട എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിനോട് അഭ്യർത്ഥിച്ചു. എ.ഐ.സി.സി നേതൃത്വംതന്നെ അതിന് മുൻകൈയെടുക്കണം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോടും പ്രതിപക്ഷനേതാവ് വി.ഡി. സതീശനോടും പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണമെന്ന് താനും ഉമ്മൻ ചാണ്ടിയും നിർദ്ദേശിച്ചിരുന്നു. ആരെയും ഇരുട്ടിൽ നിറുത്തുന്നത് ശരിയല്ല. എല്ലാ സീനിയർ നേതാക്കളോടും സംസാരിച്ച് തന്നെ പോകണം. വി.എം. സുധീരനും മുല്ലപ്പള്ളിയും കോൺഗ്രസിലെ അനിവാര്യരായ നേതാക്കളാണ്. പാർട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്ന് കഴിഞ്ഞദിവസം തന്നെ സന്ദർശിച്ച കെ.പി.സി.സി പ്രസിഡന്റിനോടും പറഞ്ഞു. അവരതിന് മുൻകൈയെടുക്കുമ്പോൾ സഹകരിക്കുകയും സഹായിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |