ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻ പിള്ള വഞ്ചിച്ചതായി ആരോപിച്ച് പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ മോൺസൺ മാവുങ്കൽ ചേർത്തല കോടതിയിൽ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ക്രൈം ബ്രാഞ്ച്.
ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് ചീഫിന് കൈമാറി. മോൺസണിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാറുകൾ ഉൾപ്പെടെ 24 വാഹനങ്ങൾ ഏഴുകോടി രൂപ വാടകയ്ക്ക് ശ്രീവത്സം ഉടമ എടുത്തെന്നും ഒരുകോടി രൂപയേ നൽകിയുള്ളുവെന്നുമായിരുന്നു കോടതിയിൽ നൽകിയ പരാതി.
ആലപ്പുഴ ജില്ലാ പൊലീസ് ചീഫിനോട് കോടതി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വില നിർണയത്തിൽ 24 വാഹനങ്ങൾക്കും കൂടി 30 ലക്ഷം രൂപയിൽ താഴെയേ വരുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രളയത്തിൽ തകർന്നതായിരുന്നു ഈ വാഹനങ്ങൾ. ഇൻഷ്വറൻസ് കമ്പനിക്കാർ നടത്തിയ ലേലത്തിലൂടെ കോട്ടയം സ്വദേശി അവ സ്വന്തമാക്കിയിരുന്നു. ഇയാളിൽ നിന്ന് മോൺസൺ വിലയ്ക്കുവാങ്ങിയാണ് വാടകയ്ക്ക് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. ആറേമുക്കാൽ കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മോൺസണെനെതിരെ അടൂർ പൊലീസിൽ രാജേന്ദ്രൻപിള്ള പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് മോൺസൺ കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |