കൊല്ലം: യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി പൊലീസിന്റെ പിടിയിലായി. കൊല്ലം ഈസ്റ്റ് തില്ലേരി റിനി ഡെയിലിൽ തില്ലേരി ജിജി എന്നറിയപ്പെടുന്ന ജിജി തോമസാണ് (49) പിടിയിലായത്. തില്ലേരി സ്വദേശികളായ ജോൺ പീറ്റർ, അഖിൽ ആന്റണി എന്നിവരെയാണ് പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. ജിജി തോമസ് തില്ലേരി സെന്റ് സെബാസ്റ്റ്യൻ പള്ളിവക കുരിശടി ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് തില്ലേരി സ്വദേശികളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇയാൾ മൺറോത്തുരുത്തിൽ ഒളിവിൽ കഴിയുകയാണെന്ന് വിവരം ലഭിച്ചതോടെ പൊലീസ് സംഘം അന്വേഷിച്ചെത്തി. പക്ഷേ പൊലീസ് വരുന്നതറിഞ്ഞ പ്രതി കായൽ വഴി രക്ഷപ്പെട്ടു. തുടർന്ന് കൊല്ലം മുണ്ടയ്ക്കലുള്ള ഫ്ലാറ്റിൽ നിന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ രതീഷ്, യേശുദാസൻ, എസ്.സി.പി.ഒമാരായ സുനിൽ, സജീവ്, സി.പി.ഒമാരായ ശ്യാം, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |