ഐ.പി.എൽ പതിന്നാലാം സീസൺ തന്റെ പേരിൽ എഴുതിച്ചേർക്കുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ വജ്രായുധമായ ഹർഷൽ പട്ടേൽ എന്ന ഹരിയാനക്കാരൻ. കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസിനെ 56 റൺസിന്റെ തോൽവിയിലേക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് തള്ളിവിട്ടതിന് പിന്നിൽ ഹാട്രിക്കുമായി തിളങ്ങിയ ഹർഷൽ പട്ടേലിന്റെതകർപ്പൻ ബൗളിംഗാണ് പ്രധാന പങ്കുവഹിച്ചത്. 3.1 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റാണ് മത്സരത്തിൽ ഹർഷൽ സ്വന്തമാക്കിയത്.
നായകൻ വിരാട് കൊഹ്‌ലിയുടേയും (42 പന്തിൽ 51), ഗ്ലെൻ മാക്സ്‌വെല്ലിന്റേയും (37 പന്തിൽ 56)അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്ര് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ മുംബയ് ക്യാപ്ടൻ രോഹിത് ശർമ്മ (28 പന്തിൽ 43) പുറത്തായതിന് പിന്നാലെയുള്ള തകർച്ചയ്ക്ക് ശേഷം പൊള്ളാഡും ഹാർദ്ദിക്കും ക്രീസിൽ നിൽക്കുമ്പോൾ പ്രതീക്ഷയിലായിരുന്നു.
16 ഓവറിൽ 5/106 എന്ന നിലയിൽ ആയിരിക്കുമ്പോൾ 17-ാം ഓവർ എറിയാൻ കൊഹ്‌ലി ഹർഷലിന് പന്ത് നൽകിയതോടെ കളി ബാംഗ്ലൂരിന്റെ പോക്കറ്റിലാവുകകയായിരുന്നു. ആദ്യ പന്തിൽ ഹാർദ്ദിക്കിനെ വിരാട് കൊഹ്‌ലിയുടെ കൈയിൽ എത്തിച്ച ഹർഷൽ അടുത്ത പന്തിൽ പൊള്ളാഡിന്റെ ലെഗ് സ്റ്റമ്പ് തെറിപ്പിച്ചു. അടുത്ത പന്തിൽ രാഹുൽ ചഹറിനെ വിക്കറ്രിന് മുന്നിൽ കുടുക്കി ഹർഷൽ ഹാട്രിക്കെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. 19-ാമത്തെ ഓവറിൽ ആദം മിൽനയെ ക്ലീൻബൗൾഡാക്കി 111 റൺസിന് മുംബയ് ഇന്നിംഗ്സിന് തിരശീലയിട്ടതും ഹർഷലായിരുന്നു. ആദ്യമായാണ് മുംബയ് ഇന്ത്യൻസിനെ ബാംഗ്ലൂർ ഓൾഔട്ടാക്കുന്നത്. ജയത്തോടെ ബാംഗ്ലൂർ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു. ഇനിയുള്ള ഒരെണ്ണം ജയിച്ചാൽ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താം. മറുവശത്ത് ഏഴാം സ്ഥാനത്തുള്ള മുംബയ്ക്ക് ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലെ പ്ലേ ഓഫിലെത്താനാകൂ.
നോട്ട് ദി പോയിന്റ്
ഈ ഐ.പി.എൽ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞ ഹർഷൽ ഏറ്രവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ. താരത്തിനുള്ള പർപ്പിൾ ക്യാപ്പിന്റെ ഇപ്പോഴത്തെ അവകാശിയാണ്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിയുടെ ആവേശ് ഖാന്റെ അക്കൗണ്ടിൽ ഉള്ളത് 15 വിക്കറ്റ് മാത്രം.
ഐ.പി.എല്ലിൽ ഈ സീസണിലെ ആദ്യ ഹാട്രിക്ക് നേട്ടമാണ് ഹർഷൽ കുറിച്ചത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി ഹാട്രിക്ക നേടുന്ന മൂന്നാമത്തെ താരം. പ്രവീൺ കുമാറും സാമുവൽ ബദ്രിയുമാണ് ഇതിനുമുമ്പ് ഹാട്രിക്ക് തികച്ചത്.
ഈ സീസണിൽ ഇന്ത്യയിൽ നടന്ന ആദ്യഘട്ടത്തിൽ ഹർഷൽ മുംബയ്ക്കെതിരെ 5 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഇത്തവണത്തെ ഐ.പി.എല്ലിലെ മികച്ച പ്രകടത്തിന്റെ അടിസ്ഥാനത്തിൽ ഹർഷലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന് മുൻ താരങ്ങളായ വിനോദ് കാംബ്ലി, വിരേന്ദർ സെവാഗ്, ആർ.പി സിംഗ് എന്നിവരെല്ലാം അഭിപ്രായപ്പെട്ടു കഴിഞ്ഞു. സീനിയർ താരങ്ങളുടെ അഭാവത്തിൽ ശ്രീലങ്കയിൽ പരിമിത ഓവർ പരമ്പരകൾക്ക് പോയ രണ്ടാം നിര ഇന്ത്യൻ ടീമിലും ഹർഷലിനെ ഉൾപ്പെടുത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |