സിൻജിയാംഗ് : ചൈനയിലെ ന്യൂനപക്ഷമായ ഉയ്ഗൂർ മുസ്ലിങ്ങളുടെ എണ്ണം വർഷം കഴിയുന്തോറും വർദ്ധിക്കുന്നതായി ചൈനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ ഉയ്ഗൂർ മുസ്ലിങ്ങളോട് ഭരണകൂടം ക്രൂരമായി പെരുമാറുന്നു എന്ന് വിദേശ മാദ്ധ്യമങ്ങൾ നിരന്തരം വാർത്ത നൽകുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച ധവളപത്രം പുറത്തിറക്കിയത്. ഉയ്ഗൂർ മുസ്ലിങ്ങൾ താമസിക്കുന്ന ചൈനയിലെ സിൻജിയാംഗിലെ കൂടുതൽ വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. സിൻജിയാംഗ് പോപ്പുലേഷൻ ഡൈനാമിക്സ് ആൻഡ് ഡാറ്റ എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ റിപ്പോർട്ടിൽ 1953 ൽ ഉയ്ഗൂർ ജനസംഖ്യ 3.61 ദശലക്ഷമായിരുന്നുവെന്നും, എന്നാൽ ഇപ്പോഴിത് 11.62 ദശലക്ഷമായി ഉയർന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
സിൻജിയാംഗിലെ ജനസംഖ്യയിലുണ്ടായ മാറ്റം സംബന്ധിച്ച് 2015 ന് ശേഷം പുറത്തിറക്കിയ ആദ്യ റിപ്പോർട്ടാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ഈ പ്രവിശ്യയിൽ ആകെയുള്ള ജനസംഖ്യ 25.85 ദശലക്ഷമാണെന്നും ഇതിൽ ഉയ്ഗൂർ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ എണ്ണം 14.93 ദശലക്ഷമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവിടെ 10.92 ദശലക്ഷമാണ് ഹാൻ വംശജരുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയ്ഗൂർ മുസ്ലിങ്ങളുടെ ആയുർദൈർഘ്യവും വർദ്ധിച്ചതായി ചൈന അവകാശപ്പെടുന്നു. അതേസമയം ഉയ്ഗൂർ മുസ്ലിങ്ങളെ തടങ്കൽപാളയത്തിൽ താമസിപ്പിക്കുന്നതായും, സ്ത്രീകളെ ചൈനീസ് സൈനികർ ക്രൂരമായി പീഡിപ്പിക്കുന്നതായും പാശ്ചാത്യ മാദ്ധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സിൻജിയാംഗിലെ ഫാക്ടറികളിൽ ഇവരെ കൊണ്ടുപോയി അടിമപ്പണി ചെയ്യിപ്പിക്കുന്നതായും ആരോപണമുണ്ട്. സിൻജിയാംഗിലെ വിവരങ്ങൾ പുറംലോകത്തെ അറിയിക്കാത്തതിൽ യു എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ ആശങ്ക ഉയർത്തിയിരുന്നു. ഒരു ദശലക്ഷത്തോളം ആളുകളെ ഇവിടെ തടങ്കലിൽ പാർപ്പിച്ചു എന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കിയിട്ടുള്ളത്. ഈ പ്രവിശ്യയിലെ ഫാക്ടറികളിൽ നിന്നും ഉദ്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ നിരോധിക്കാൻ യുഎസ് സെനറ്റ് കഴിഞ്ഞ ജൂലായിൽ നിയമം പാസാക്കിയിരുന്നു. ഇതാവാം ഇപ്പോൾ ഇത്തരമൊരു റിപ്പോർട്ട് പുറത്തിറക്കാൻ ചൈനയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |