ശ്രീനഗർ: നിയന്ത്രണരേഖ ലംഘിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ലഷ്‌കർ ഭീകരന്മാരിൽ ഒരാളെ വധിച്ചതായും ഒരാളെ പിടികൂടിയതായും സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. 19കാരനായ അലി ബാബർ പത്ര എന്ന ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകരനെയാണ് ഉറിയിൽ നിന്ന് സൈന്യം പിടികൂടിയത്. ഇയാൾ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുളളയാളാണ്. മുസഫറാബാദിലെ തീവ്രവാദക്യാമ്പിൽ നിന്നും പരിശീലനവും ലഭിച്ചിട്ടുണ്ടെന്ന് മേജർ ജനറൽ വിരേന്ദ്ര വത്‌സ് വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏഴ് ഭീകരരെയാണ് വധിച്ചത്. ഇത്രയധികം ആളുകളുടെ നുഴഞ്ഞുകയറ്റ ശ്രമം പാക് സൈന്യത്തിന്റെ അനുമതിയില്ലാതെ സാദ്ധ്യമാകില്ല. നിയന്ത്രണ രേഖയിലുടനീളം ഇത്തരം ശ്രമമുണ്ടെന്ന് വീരേന്ദ്ര വത്‌സ് അറിയിച്ചു. പാകിസ്ഥാനുമായുളള വെടിനിർത്തൽ കരാറിന് ശേഷം ഇന്ത്യ നടത്തുന്ന വലിയ പ്രത്യാക്രമണമാണ് ഇത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് സൈനികർക്കാണ് പരിക്കേറ്റത്.
ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് രണ്ട് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ ഭാഗത്തേക്ക് കടന്നു. നാല് പേർ പാക് അധിനിവേശ പ്രദേശത്തുണ്ടായിരുന്നു. ഇവർ ചെടികളുടെ മറവിൽ രക്ഷപ്പെട്ടു. സൈനികർക്കെതിരെ 2016ൽ തീവ്രവാദികൾ ഉറി ആക്രമണം നടത്തിയ മേഖലയിൽ തന്നെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. അടുത്തകാലത്തായി ജീവനോടെ പിടിക്കപ്പെടുന്ന ആദ്യ പാകിസ്ഥാൻ തീവ്രവാദിയാണ് അലി ബാബർ. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ഇത് മൂന്നാമത് നുഴഞ്ഞുകയറ്റ ശ്രമമാണ്.
ഏഴ് എ.കെ സിരീസ് ആയുധങ്ങളും ഒൻപത് പിസ്‌ടളും റിവോൾവറും 80ഓളം ഗ്രനേഡുകളും ഇന്ത്യൻ, പാകിസ്ഥാനി നോട്ടുകളുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവർക്ക് ആയുധങ്ങൾ എത്തിച്ചത് മൂന്ന് ചുമട്ടുകാരാണെന്നും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |