അമൃത്‌സർ: പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നവ്ജ്യോത് സിംഗ് സിദ്ദു രാജിവച്ചു. സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി കുറച്ചു നാളുകളായി നിലനിന്നിരുന്ന പടലപിണക്കങ്ങളുടെ അവസാനമാണ് ഈ രാജി എന്നാണ് വിലയിരുത്തുന്നത്. പി സി സി അദ്ധ്യക്ഷനായി 72 ദിവസം മാത്രമാണ് സിദ്ധു ആ കസേരയിൽ ഇരുന്നത്. സംസ്ഥാന മന്ത്രിസഭയിൽ റാണാ ഗുർജിത്ത് സിംഗിനെ ഉൾപ്പെടുത്തുന്നതിൽ സിദ്ദുവിന് എതിർപ്പുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സിദ്ദുവിന്റെ എതിർപ്പിനെ വകവയ്ക്കാതെ ഗുർജിത്ത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനു ശേഷം എ പി എസ് ദിയോലിനെ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കുന്നതിലും സിദ്ദു എതിർപ്പുയർത്തിയിരുന്നു. എന്നാൽ ഇത്തവണയും സിദ്ദുവിന്റെ എതിർപ്പ് മന്ത്രിസഭ കാര്യമാക്കിയില്ല.
പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയിൽ തനിക്ക് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും അതിനാൽ താൻ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിൽ പറയുന്നു. ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച ആരംഭിക്കുന്നത് അയാൾ വിട്ടുവീഴ്ച ചെയ്യാൻ തുടങ്ങുമ്പോഴാണെന്ന് രാജിക്കത്തിൽ എടുത്തു പറഞ്ഞ സിദ്ദു താൻ കോൺഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും കുറിച്ചു.
അതേസമയം സിദ്ദു ആം ആദ്മി പാർട്ടിയിലേക്ക് കൂടുമാറുമെന്ന് സൂചനയുണ്ട്. എന്നാൽ ആം ആദ്മിയുടെ പഞ്ചാബ് സംസ്ഥാന നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |