കാബൂൾ : അഫ്ഗാനിസ്ഥാനിൽ നിന്നും തങ്ങൾക്ക് വേണ്ടപ്പെട്ട അഫ്ഗാനികളെ സ്വന്തം പൗരൻമാർക്കൊപ്പം രക്ഷപ്പെടുത്താൻ അമേരിക്ക ആദ്യം മുതൽക്കേ ശ്രമിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ കണക്ക്കൂട്ടലുകൾ തെറ്റിച്ച് ശരവേഗത്തിൽ രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ കൈവശപ്പെടുത്തിയതോടെ രക്ഷാപ്രവർത്തനം താളം തെറ്റുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും ആളുകളെ ഒഴിപ്പിച്ചപ്പോൾ അമേരിക്കയ്ക്ക് പറ്റിയ ഒരു അമളിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ദ്വിഭാഷികളായി അമേരിക്കൻ സൈനികരെ വർഷങ്ങളോളം സഹായിച്ച അഫ്ഗാനികളെ രക്ഷപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഇവരെ സുരക്ഷിതമായി യു എ ഇയിൽ എത്തിക്കുന്നതിനായി അഫ്ഗാനിൽ നിന്നും പ്രവർത്തിക്കുന്ന ഒരേയൊരു സ്വകാര്യ വിമാനകമ്പനിയായ കാം എയറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ യു എ ഇയിൽ വിമാനം ലാന്റ് ചെയ്തപ്പോൾ അതിൽ ഉണ്ടായിരുന്ന ഒരാൾ പോലും അമേരിക്കയുടെ ലിസ്റ്റിലുണ്ടായിരുന്നവർ ആയിരുന്നില്ല.
അഫ്ഗാനിൽ നിന്നും കാം എയർ കൊണ്ടുവന്നത് തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഉയർന്ന ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ആയിരുന്നു എന്ന് പിന്നീട് അന്വേഷണത്തിൽ അമേരിക്കയ്ക്ക് മനസിലായി. 155 പേരെ കയറ്റിയശേഷം പകുതിയോളം സീറ്റുകൾ കാലിയാക്കി ഇട്ടാണ് വിമാനം യു എ ഇയിൽ ലാന്റ് ചെയ്തത്. ഇവരെ അബുദാബിയിലേക്ക് എത്തിക്കുവാനുള്ള വിമാന കമ്പനിയുടെ പ്ലാനാണ് അമേരിക്കയുടെ ചിലവിൽ നടന്നത്. എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനായി വിചിത്രമായ ന്യായമാണ് വിമാന കമ്പനി നൽകിയത്.
തങ്ങളാരെയും തിരഞ്ഞെടുത്തിട്ടില്ലെന്നും, ആളുകളെ യാത്രയ്ക്കായി കൊണ്ടുപോവുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നുമാണ് വിമാന കമ്പനി പറയുന്നത്. എന്നാൽ ഈ സമയത്ത് തങ്ങൾക്ക് രണ്ട് വിമാനങ്ങൾ മാത്രമാണ് സർവീസിന് ഉണ്ടായിരുന്നുള്ളു എന്നും കാം എയർ ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് ദാവൂദ് ഷെരീഫി പറയുന്നു. അമേരിക്ക ആവശ്യപ്പെടാതെ എത്തിയ യാത്രക്കാരുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |