ചാലക്കുടി: കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയായി വർഷങ്ങളോളം മുങ്ങി നടന്ന കന്യാകുമാരി സ്വദേശിയെ ചാലക്കുടി സി.ഐ. കെ.എസ്. സന്തോഷും സംഘവും അറസ്റ്റ് ചെയ്തു. മുരുന്നുംപാറെയിലെ ജ്ഞാനദാസൻ എന്ന ദാസനാണ് (49) പിടിയിലായത്. തൃശൂർ ടൗണിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുമായി ചാലക്കുടിയിൽ നഗരത്തിൽ വച്ചാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് സ്വദേശിയുടെ വിലകൂടിയ മൊബൈൽ ഫോൺ ശക്തൻ മാർക്കറ്റ് പരിസരത്ത് വച്ച് മോഷ്ടിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിയും നൽകി. ഈ ഫോണുമായി ചാലക്കുടിയിലെത്തിയ ദാസൻ സിം കാർഡ് ഊരുന്നതിന് നാട്ടുകാരായ യുവാക്കളുടെ സഹായം തേടി. സംശയം തോന്നിയ ഇവർ രഹസ്യമായി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ ഇയാളുടെ പൂർവ വിവരം ലഭിച്ചു.
1990ൽ കാലടി പ്ലാന്റേഷൻ കോർപറേഷൻ വക റബർ ഫാക്ടറിയിൽ നിന്നും സംസ്കരിച്ച ലാറ്റക്സ് മോഷ്ടിച്ച കേസിൽ അയ്യമ്പുഴ പൊലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. പ്രസ്തുത കേസിൽ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാത്തെ വിവിധ ജില്ലകളിലും ഇയാളുടെ പേരിൽ പോക്കറ്റടി അടക്കം നിരവധി കേസുകളുണ്ട്. എസ്.ഐ എം.എസ്. ഷാജൻ, അഡീഷണൽ എസ്.ഐ സി.വി. ഡേവിസ്, എ.എസ്.ഐ ജോഷി, സീനിയർ സി.പി.ഒ എ.യു. റെജി, സി.പി.ഒമാരായ എം.പി. പ്രസാദ്, ജയകൃഷ്ണൻ, ഇ.എം. അലി, എ.എസ്.ഐ ഷൈജു എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |