കോഴിക്കോട്: ''ഞാനുൾപ്പെടെ ഇരുപത് പേർ ചേർന്നാണ് മോൻസൺ മാവുങ്കലിന് പത്ത് കോടി രൂപ വായ്പയായി കൊടുത്തത്. ഇതിൽ രണ്ടു കോടി രൂപയും എന്റേതാണ്. ചങ്ങാതിമാരാകട്ടെ എന്റെ വാക്ക് വിശ്വസിച്ച് പണം കൊടുത്തതാണ് " ; ആസൂത്രിത തട്ടിപ്പിന് ഇരയായ കൊടിയത്തൂരിലെ പ്രവാസി വ്യവസായി യാക്കൂബ് പുറായിൽ പറയുന്നു.
ദുബായ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ കൺസ്ട്രക്ഷൻ ബിസിനസാണ് ഇദ്ദേഹത്തിന്.
ഉന്നതതല ബന്ധങ്ങൾ കൂടി ബോദ്ധ്യപ്പെടുത്തിയാണ് മോൻസൺ വലിയ തുക കൈപ്പറ്റിയത്. മൂന്ന് വർഷം കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നപ്പോൾ സംശയമായി. പല തവണ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കാര്യമുണ്ടായില്ല. ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം അറിയാവുന്നതുകൊണ്ടുതന്നെ പൊലീസ് സ്റ്റേഷനിലോ ജില്ലാ പൊലീസ് മേധാവിയ്ക്കോ പരാതി നൽകിയാൽ മുക്കിക്കളയുമെന്ന് തോന്നിയതുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നൽകിയത്. എന്റെ വാക്ക് കേട്ട് പണം കൈമാറിയ ചങ്ങാതിമാരുടെ കാര്യത്തിലുമുണ്ട് ബാദ്ധ്യത.
നാലു വർഷം മുമ്പ് ചങ്ങാതിയായ അനൂപ് മുഖേനയാണ് മോൻസൺ മാവുങ്കലിനെ പരിചയപ്പെടുന്നത്. അപൂർവ പുരാവസ്തുക്കൾ വില്പനയായ വകയിൽ വിദേശങ്ങളിൽ നിന്ന് 2. 62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്നും ഇത് കേന്ദ്ര ഏജൻസികൾ ഇതു തടഞ്ഞുവച്ചിരിക്കുകയാണെന്നും മറ്റും ധരിപ്പിച്ച ശേഷം കേസ് നടത്തിപ്പിന് രണ്ട് കോടി രൂപ ഉടൻ കിട്ടിയാൽ കൊള്ളാമെന്നും പറഞ്ഞു. പണം കിട്ടുന്നതോടെ 50 കോടി രൂപ പലിശരഹിതവായ്പയായി നൽകാമെന്നായിരുന്നു വാഗ്ദാനം.
പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ സംശയങ്ങളെല്ലാം മാറി. വീടിന്റെ വലിപ്പവും പുരാവസ്തു ശേഖരവുമെല്ലാം കണ്ടതോടെ ഇയാൾ കോടീശ്വരൻ തന്നെയെന്നു ഉറപ്പിച്ചു. ആരെയും വശത്താക്കാനാവുന്ന ആ വാക്സാമർത്ഥ്യത്തിൽ വീണുപോയി. വീട്ടിൽ വെച്ചുതന്നെയാണ് ആദ്യം പണം കൈമാറിയത്.
ഏറെ ചെല്ലുംമുമ്പ് കേസിന്റെ തുടർനടപടികൾക്കെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ആ സമയത്ത് എന്റെ പക്കൽ പണമുണ്ടായിരുന്നില്ല. അങ്ങനെയാണ് പലരിൽ നിന്നായി എട്ടു കോടി കൂടി സംഘടിപ്പിച്ചു കൊടത്തത്.
മോൻസണിന്റെ വീട്ടിൽ പല തവണ കോൺഗ്രസ് നേതാവ് കെ.സുധാകരനെ കണ്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ, മുൻ ഡി.ജി.പി, മറ്റു ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഒാഫീസർമാർ തുടങ്ങിയവരെയും അവിടെ കണ്ടിരുന്നു. സുധാകരനുമായി സൗഹൃദം പങ്കിടുന്ന നിമിഷങ്ങളുടെ വീഡിയോ കൂടി കാണിച്ച് തന്നിട്ടുണ്ട് മോൻസൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |