കൊച്ചി: അമേരിക്കയിൽ നിന്ന് കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ തിരിച്ചെത്തിച്ച് പ്രധാനമന്ത്രി മാതൃക കാട്ടുമ്പോൾ, കേരളത്തിൽ സർക്കാരും പ്രതിപക്ഷവും ഉന്നത ഉദ്യോഗസ്ഥരും വ്യാജ പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്ക് ചൂട്ടുപിടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി ഉദയംപേരൂർ ഫിഷർമാൻ ലാൻഡിംഗ് സെന്ററിൽ നടന്ന കായൽ ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് ഭരണ-പ്രതിപക്ഷവുമായും ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമായി. ഡി.ജി.പിയുമായും എ.ഡി.ജി.പിയുമായും ബന്ധമുള്ള പ്രതിയെപ്പറ്റി പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഇ.ഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡി.ജി.പി പറഞ്ഞത്.
പുരാവസ്തുക്കളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ പറയണം. തട്ടിപ്പുകാരനാണെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടായിട്ടും ഉന്നത പൊലീസുകാർ അടുപ്പം തുടർന്നതിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം.
നരേന്ദ്രമോദി രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോൾ പിണറായി വിജയൻ സംസ്ഥാനത്തെ പിന്നോട്ട് തള്ളുകയാണ്.
ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി, ജില്ലാ സെക്രട്ടറി സി.വി. സജിനി, സംസ്ഥാന കമ്മിറ്റി അംഗം സുദേവൻ,തൃപ്പൂണിത്തറ മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് രാജേഷ്, കെ.ടി. ബൈജു, സുനിൽ, കെ.വി. സാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |