കണ്ണൂർ: കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിട്ടും സിനിമാതീയേറ്ററുകൾ തുറക്കാത്തത് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം വഴിമുട്ടിക്കുന്നു. ഓരോ മേഖലയിലും ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ഇവരുടെ ദീർഘമായ കാത്തിരിപ്പ് അവസാനിക്കുന്നില്ല. പിഞ്ഞിപ്പോയ സ്ക്രീനിൽ ഇവരുടെ ജീവിതത്തിൽ പടർന്ന കരിനിഴൽ എന്നു മാറുമെന്നറിയാതെ ആശങ്കയിലാണ് ഇവരെല്ലാം.
ടൂറിസം മേഖലയിലടക്കം ഇളവുകൾ നൽകിയിട്ടും തങ്ങളോട് കനിയുന്നില്ലെന്ന ആവലാതിയിലാണ് ഈ രംഗത്ത് കോടികൾ ഇറക്കിയ തീയേറ്ററുടമകളിൽ ഭൂരിഭാഗവും. മിനിമം വൈദ്യുതിബിൽ ഏഴുലക്ഷമാണ്. ഇതിന്റെ മൂന്നിലൊന്ന് അടക്കണം. ഇത് ഒഴിവാക്കി കിട്ടാൻ ആവശ്യപ്പെട്ട് സർക്കാരിനെ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരള സമീപിച്ചിരുന്നു. തൊഴിലാളികൾ ഒഴിഞ്ഞ് പോകാതിരിക്കാൻ ചിലർ കൈയിൽ നിന്നെടുത്ത് തൊഴിലാളികൾക്ക് വേതനം നൽകുന്നുണ്ട്. ശമ്പളത്തിന്റെ 80 ശതമാനത്തോളം വരുമിത്. പക്ഷെ, ഇങ്ങനെ എത്രകാലമെന്നാണ് ഉടമകളുടെ ചോദ്യം. സിനിമാ റെപ്രസന്റേറ്റീവുമാരുണ്ട്. ഇവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഇന്നേവരെ അവർക്ക് സർക്കാരിൽനിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.
തുറന്നാലും പാടുപെടും
ലക്ഷങ്ങളുടെ ജി.എസ്.ടിയും നികുതിയുമെല്ലാം ഉടമകളുടെ മുന്നിലുണ്ട്. അടച്ചിട്ടതിനാൽ മോശമല്ലാത്ത വരുമാനമുണ്ടാകേണ്ടിയിരുന്ന വേനലവധിക്കാലം അപ്പാടെ നഷ്ടമായി. ഇനി തുറന്നാലും പിടിച്ചുനിൽക്കാൻ കഴിയുമെന്ന വിശ്വാസമില്ലെന്നാണ് പല തീയറ്ററുടമകളുടേയും അഭിപ്രായം. സമീപകാലത്ത് പ്രേക്ഷകരെ ആകർഷിക്കാൻ പല തീയറ്ററുകളും വൻതുക ചിലവിട്ട് നവീകരിച്ചിരുന്നു. ഇതിനായി എടുത്ത വായ്പാ തിരിച്ചടവ് പൂർണമായും മുടങ്ങി. ആമസോൺ പ്രൈംടൈം അടക്കം പുത്തൻ സിനിമകളുമായി രംഗത്തുവരുന്നതും വലിയ ഭീഷണിയായാണ് തീയേറ്ററുടമകൾ കാണുന്നത്. ഇനി തുറക്കുമ്പോൾ ആളുകൾ പുതിയ ശീലത്തോട് പൊരുത്തുമെടുമോയെന്ന ആശങ്കയും ഇവർക്കില്ലാതില്ല. ആരോഗ്യ കാരണമായതിനാൽ അടച്ചിടലിനെ പരസ്യമായി വിമർശിക്കാൻ ഉടമകൾക്ക് കഴിയുന്നുമില്ല.
പട്ടിണിക്ക് മുന്നിൽ തൊഴിലാളികൾ
സംസ്ഥാനത്ത് അടച്ചിട്ട 670 തീയ്യേറ്ററുകളിലായി ക്ലീനിംഗ്, ഓപ്പറേറ്റർ, ബുക്കിംഗ് ഓപ്പറേറ്റർ, ഗേറ്റ്മാൻ, എ.സി ഓപ്പറേറ്രർ, ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾ മുഴുപ്പട്ടിണിയുടെ വക്കിലാണ്. ഇവർക്ക് പുറമെ സമീപത്ത് ഭക്ഷണവിൽപ്പനയിലും ഓട്ടോ ഓടിച്ചും ജീവിക്കുന്നവരുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ.
'ചിത്രവാണി " ഇനി ചിത്രത്തിലില്ല
പ്രതിസന്ധി ശക്തമായതോടെ മലബാറിലെ ഏറ്റവും പഴക്കമുള്ള തലശ്ശേരിയിലെ ചിത്രവാണി തീയറ്റർ ഇതിനകം പൊളിച്ചുതുടങ്ങി. 1969ലാണ് ഈ തീയറ്റർ പ്രവർത്തനം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |