തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയ്ക്ക് കീഴിൽ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന നർക്കോട്ടിക് സെൽ നോക്കുകുത്തിയായിട്ട് കാലങ്ങളായി. തലസ്ഥാനത്ത് ലഹരി മാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ആരോപണ വിധേയരാകുകയും ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ടീമിനെ പിരിച്ചുവിടുകയും ചെയ്തതോടെ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ നർക്കോട്ടിക് സെൽ എന്തിനെന്ന ചോദ്യം പൊതുസമൂഹത്തിലും സേനയിലും ഉയർന്നുകേൾക്കുകയാണ്.
വിദേശ മദ്യഷാപ്പുകൾ വ്യാപകമാകുകയും സ്പിരിറ്റ് കടത്ത് നിലയ്ക്കുകയും ചെയ്തതോടെ പണിയില്ലാതെ ഓഫീസിൽ ഇരിപ്പായ ഓഫീസർമാരെയും കീഴുദ്യോഗസ്ഥരെയും പിന്നീട് ചില കേസുകളുടെ അന്വേഷണത്തിനുള്ള സ്പെഷ്യൽ ടീമാക്കി ജില്ലാ പൊലീസ് മേധാവിമാർ മാറ്റി. എന്നാൽ അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവും കേരളത്തിൽ കഞ്ചാവുൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുടെ കടത്തും വിപണനവും വർദ്ധിക്കുകയും ചെയ്തതോടെ ഇത്തരക്കാരെ പിടികൂടാനും നിരീക്ഷിക്കാനും നർക്കോട്ടിക് സെല്ലുകാരെ നിയോഗിച്ചെങ്കിലും തുടക്കത്തിലുണ്ടായ ശുഷ്കാന്തി ഇവരിൽ നിന്ന് പിന്നീടുണ്ടായില്ല. കഞ്ചാവും ലഹരി വസ്തുക്കളും വ്യാപകമാകുകയും സ്കൂൾ കോളേജ് വിദ്യാർത്ഥികളും ഇതിനടിമകളാകുകയും ചെയ്തതോടെ സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ളബ്ബുകൾ രൂപീകരിക്കുകയും സർക്കാരിന്റെ നേതൃത്വത്തിൽ സ്കൂൾ ,കോളേജ് കാമ്പസുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ, നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരിൽ ചുരുക്കം ചിലരിൽ നിന്നൊഴികെ ഇതിലൊന്നും കാര്യമായ ഇടപെടലോ സംഭാവനയോ ഉണ്ടായില്ല. സ്കൂൾ,കോളേജ് കാമ്പസുകൾ ലഹരി വിമുക്തമാക്കാൻ സർക്കാർ ആവിഷ്കരിച്ച വിമുക്തി പദ്ധതിയിൽ എക്സൈസ് ഉദ്യോഗസ്ഥർ സജീവമായി പങ്കെടുക്കുമ്പോഴും പൊലീസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ മതിയായ ഇടപെടലുണ്ടായില്ല. സ്റ്റുഡന്റ് സ് പൊലീസ് പദ്ധതി പൊലീസിന്റെ അഭിമാന പദ്ധതിയായി കൊട്ടിഘോഷിക്കപ്പെടുമ്പോഴും സ്കൂളുകളുടെയും കലാലയങ്ങളുടെയും പരിസരങ്ങളിൽ സജീവമായ ലഹരിമാഫിയയെ ഇല്ലാതാക്കാൻ ഇതൊന്നും മതിയാവില്ലെന്നതാണ് വാസ്തവം.
സംസ്ഥാനത്തെ മിക്ക പൊലീസ് സ്റ്റേഷനുകളിലും കഞ്ചാവും മയക്കുമരുന്നും വൻതോതിൽ പിടികൂടുന്ന നിരവധി കേസുകളുണ്ടാകാറുണ്ട്. നർക്കോട്ടിക് കേസുകൾ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്താൻ പാടില്ലെന്നിരിക്കെ ഇത്തരം കേസുകളെല്ലാം സബ് ഡിവിഷൻ മേധാവിമാരായ അസി.കമ്മിഷണർ മാർക്കാണ് (ഡിവൈ.എസ്.പി) അന്വേഷണത്തിനെത്തുക. ക്രമസമാധാന ചുമതലകൾക്കും മറ്റ് കൃത്യാന്തര ബാഹുല്യങ്ങൾക്കുമിടയിലാണ് മയക്കുമരുന്നു കേസുകളും ഇവർക്ക് അന്വേഷിക്കേണ്ടതായി വരുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം ആവശ്യമായ കേസുകളാകും മിക്കതും. അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കി യഥാസമയം കുറ്റപത്രം സമർപ്പിക്കാൻ ലോക്കൽ ഡിവൈ.എസ്.പിമാർ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. എന്നാൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി മാരായി ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് മയക്കുമരുന്നുകേസുകളുടെ അന്വേഷണം കൈമാറിയാൽ യഥാസമയം അന്വേഷണം പൂർത്തിയാക്കാനും ലോക്കൽ ഡിവൈ.എസ്.പിമാരുടെ ജോലിഭാരം കുറയ്ക്കാനും സാധിക്കും. ക്രമസമാധാന ചുമതലകളോ മറ്ര് കേസുകളുടെ അന്വേഷണങ്ങളോ ഇല്ലാത്തതിനാൽ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണത്തിനോ തെളിവെടുപ്പിനോ പോകുന്നതിന് തടസമില്ല. എന്നാൽ ഇത്തരം ചുമതലകളൊന്നും ഏൽക്കാതെ കാലം കഴിക്കുകയാണ് പലരും. മേലുദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ തങ്ങളുടെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വല്ലവിധേനയും ഒന്നോ രണ്ടോ കേസുകൾ രജിസ്റ്റർ ചെയ്യുന്നതാണ് ഇവരിൽ പലരും പിടിച്ചുനിൽക്കാൻ കണ്ടുവച്ചിരിക്കുന്ന എളുപ്പവഴി. എന്നാൽ ഇത്തരം അന്വേഷണങ്ങളോ ചുമതകളോ ഏറ്റെടുക്കാനോ ലഹരി മാഫിയയെ അമർച്ചചെയ്യാനുള്ള പദ്ധതികളിൽ ലോക്കൽ പൊലീസുമായി സഹകരിക്കാനോ കൂട്ടാക്കാതെ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ ലാവണങ്ങളിൽ ചടഞ്ഞുകൂടി സർക്കാർശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി സുഖിമാൻമാരായി കഴിയാനാണ് മിക്കവർക്കും ഇഷ്ടം.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് ഡാൻസഫ് ടീമെന്ന പ്രത്യേക ഷാഡോ പൊലീസ് വിഭാഗത്തെ ജില്ലകൾ തോറും സജ്ജമാക്കിയത്. ഓഫീസർമാർ ഉഴപ്പൻമാരാകുന്നതോടെ കീഴുദ്യോഗസ്ഥരും ഇത് മുതലെടുക്കും. ലഹരിമാഫിയയെപ്പറ്റി പരാതി ഉയരുന്ന സ്ഥലങ്ങളിൽ നിന്ന് ഒന്നോ രണ്ടോ കേസുകൾ കണ്ടാലറിയാവുന്നവരുടെ പേരിൽചാർത്തി അത് ലോക്കൽ പൊലീസിന് കൈമാറുന്നതാണ് ഡാൻസഫ് ടീം ചെയ്തുവന്നിരുന്ന ജോലി. ഇതിൽ തൊണ്ടികൾ പലതും ലഹരിമാഫിയകൾ തന്നെ പൊലീസിന് സംഭാവനചെയ്യുന്നതാണ്. ഇത്തരത്തിൽ കണ്ടാലറിയാവുന്ന പ്രതികളെ കണ്ടെത്താനാകാതെ ലോക്കൽ പൊലീസ് പലകേസുകളിലും മുട്ടുകാലിൽ ഇഴയുന്നതിന്റെ രഹസ്യത്തെപ്പറ്റി ഇന്റലിജൻസ് നടത്തിയ അന്വേഷണമാണ് നർക്കോട്ടിക് സെല്ലിന്റെയും ഡാൻസഫ് ടീമുകളുടെയും പൂച്ച് പുറത്താക്കിയത്.
പ്രവർത്തനം
റൂറൽ, സിറ്റി പൊലീസ് ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിമാരുടെ കാര്യാലയത്തിലാണ് നർക്കോട്ടിക് സെല്ലുകൾ പ്രവർത്തിക്കുന്നത്. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാനും കുറ്റവാളികളെ നിരീക്ഷിക്കാനും നിയമ നടപടികളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കാനുമുള്ള പ്രത്യേക സംവിധാനമായാണ് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ നർക്കോട്ടിക് സെല്ലുകൾ സ്ഥാപിച്ചത്. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനം.
ചുമതല
കേരളത്തിൽ ചാരായ നിരോധനത്തിന് പിന്നാലെ സ്പിരിറ്റ് കടത്തും വ്യാജ ചാരായ നിർമ്മാണവുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചിരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ അമർച്ചചെയ്യാനും സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും ഇവർക്കെതിരെ ഗുണ്ടാനിയമ പ്രകാരമുള്ള നടപടികൾ കൈക്കൊള്ളാനും നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |