തിരുവനന്തപുരം: സർക്കാരിന്റെ ക്ഷേമനിധി പദ്ധതികളിൽ അനർഹരുണ്ടെന്നും ഇത്തരക്കാർ ആനുകൂല്യം നേടുന്നതിലൂടെ അർഹതപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പൊതുവിതരണവകുപ്പിന്റെ മുൻഗണനാ റേഷൻ കാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻഗണനാ കാർഡ് അനർഹമായി കൈവശം വച്ചിരുന്ന 1.42 ലക്ഷംപേർ അത് തിരിച്ചുനൽകിയത് വലിയകാര്യമാണ്. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രമമാണ് ചരിത്രനേട്ടത്തിന് കാരണം. മുൻഗണനാ കാർഡ് കൈവശം വച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽപെട്ട 1,20,000 പിങ്ക് കാർഡുകൾ ഒക്ടോബർ 15ഓടെ വിതരണം ചെയ്യുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇപ്പോൾ തിരിച്ചുനൽകിയ 74,626 കാർഡുകളും വകുപ്പിന്റെ പക്കലുള്ളതും ചേർന്നതാണിത്. തെരുവിൽ കഴിയുന്നവർക്കും വാടകയ്ക്ക് താമസിക്കുന്നവർക്കും റേഷൻ കാർഡുകൾ നൽകും. കഴിഞ്ഞ മാസത്തെ റേഷൻ വിഹിതം 97 ശതമാനം പേർ വാങ്ങി. സൗജന്യ ഓണക്കിറ്റ് മുൻഗണനാ വിഭാഗത്തിൽപെട്ട 99 ശതമാനം പേർ വാങ്ങിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു വിശിഷ്ടാതിഥിയായിരുന്നു. സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ. ഡി. സജിത്ബാബു, ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണിക്കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |