ശ്രവണ പരിമിതരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
തിരുവനന്തപുരം: മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച് ആൻഡ് ഹിയറിംഗ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി (ഫിംഗർ സ്‌പെല്ലിംഗ്) രൂപകല്പന ചെയ്തത്.
ലിപിയുടെ പ്രകാശനം മന്ത്റി ആർ. ബിന്ദു നിർവഹിച്ചു. ഏകീകൃത ആംഗ്യഭാഷാലിപി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രാപ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ചുണ്ടുകളുടെ ചലനം നോക്കിയും കൈകളിൽ എഴുതിക്കാണിച്ചുമാണ് ശ്രവണപരിമിതരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇതിലെ പരിമിതി അനുഭവിച്ചറിഞ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്നാണ് ആംഗ്യഭാഷാലിപി തയ്യാറാക്കിയത്. നിഷിനെ ലോകനിലവാരത്തിലുള്ള സ്ഥാപനമാക്കാൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
നിഷിലെ അദ്ധ്യാപകരായ അരുൺ ഗോപാൽ, സന്ദീപ് കൃഷ്ണൻ, പൂർവ വിദ്യാർത്ഥിനി രാഖി രവീന്ദ്രൻ എന്നിവരാണ് ആംഗ്യഭാഷാലിപി രൂപകല്പന ചെയ്തത്. നിഷ് ബിരുദ വിഭാഗത്തിന്റെയും അസോസിയേഷൻ ഫോർ ദ ഡെഫിന്റെയും സഹകരണത്തോടെയുമാണ് ലിപി രൂപകല്പന ചെയ്തത്. നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. അഞ്ജന, സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ഡോ. കെ.ജി. സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
2014 മുതലുള്ള പരിശ്രമം
ഓൾ കേരള ഡെഫ് അസോസിയേഷന്റെ സഹകരണത്തോടെ നിഷിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും 2014 മുതലുള്ള പരിശ്രമത്തിന്റെ വിജയമാണ് ആംഗ്യഭാഷാ അക്ഷരമാല മലയാളത്തിലും സാദ്ധ്യമാക്കാനായത് ഇനി 'H E' എന്ന അക്ഷരങ്ങൾ ആംഗ്യഭാഷയിലൂടെ കാണിച്ച് കൊടുത്ത് അത് മലയളത്തിലേക്ക് വിവർത്തനം ചെയ്യേണ്ട കാര്യമില്ല, ഏകീകൃത ആംഗ്യഭാഷാ അക്ഷരമാലയിലൂടെ ശ്രവണപരിമിതിയുള്ളവർക്ക് 'അവൻ' എന്ന് തന്നെ മനസിലാക്കാം. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആംഗ്യഭാഷാ അക്ഷരമാലയുണ്ട്. ഇതിൽ നിന്ന് അക്ഷരങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തായിരുന്നു ശ്രവണപരിമിതിയുള്ളവർ പഠിച്ചിരുന്നതും ആശയവിനിമയം നടത്തിയിരുന്നതും. കൂടുതൽ വിദ്യാർത്ഥികളിലേക്കും അദ്ധ്യാപകരിലേക്കും അക്ഷരമാല എത്തിക്കുന്നതിന് വിവധയിടങ്ങളിൽ വർക്ക് ഷോപ്പുകൾ നടത്തുമെന്ന് നിഷ് അധികൃതർ വ്യക്തമാക്കി. നേരത്തെ തന്നെ വിവിധ സെന്ററുകളിൽ അക്ഷരമാല ഉപയോഗിച്ചുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |