കലൂരിലെയും ചേർത്തലയിലെയും വീട്ടിൽ റെയ്ഡ്
കൊച്ചി: പുരാവസ്തു കച്ചവടത്തിന്റെ മറവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സ്വാധീനമുപയോഗിച്ച് കോടികൾ തട്ടിയ കേസിലെ പ്രതി മോൻസൺ മാവുങ്കൽ ചോദ്യം ചെയ്യലിന്റെ ആദ്യദിവസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് വ്യക്തമായ ഉത്തരം നൽകിയില്ല. പല ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ലെന്നാണ് വിവരം. വ്യാജ രേഖകൾ നിർമ്മിച്ചു നൽകിയതാര്, പുരാവസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കടത്തിയിട്ടുണ്ടോ, തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് എസ്.പി എം.ജെ. സോജന്റെ മേൽനോട്ടത്തിൽ അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്. ബിനാമി ഇടപാടുകൾ സംബന്ധിച്ചും വിവരം തേടി.
മോൻസന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിൽ ഇന്നലെ മിന്നൽ പരിശോധന നടത്തി നിർണായക രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
കലൂരിലെ വീട്ടിൽ വനം, കസ്റ്റംസ്, മോട്ടോർവാഹന വകുപ്പുകളും പരിശോധനകൾ നടത്തി. വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന സംഘടനകളുടെ പേരിലുള്ള പദവി ബോർഡുകൾ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. കേന്ദ്ര ഏജൻസികൾ ഇന്ന് കലൂരിലെ വീട്ടിലെത്തുമെന്നും സൂചനയുണ്ട്.
ചൊവ്വാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥർ വിദേശ നിർമ്മിത വാഹനങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ മോൻസണ് നോട്ടീസ് നൽകിയിരുന്നു. കാറുകളിൽ പലതും പ്രവർത്തനക്ഷമമല്ലെന്നും കണ്ടെത്തി.
പരാതിക്കാരിൽ നിന്ന് വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചിലരെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
മോൻസന്റെ സഹായികളുടെയും അംഗരക്ഷകരുടെയും മൊഴിയും ശേഖരിച്ചു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും മോൻസൺ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഇവരുടെ മൊഴിയെന്നാണ് വിവരം.
2500 രൂപയ്ക്ക് ദിവസക്കൂലിക്കാണ് അംഗരക്ഷകരെ നിയമിച്ചിരുന്നത്. തോക്കുധാരികളായ 12ഓളം അംഗരക്ഷകർ സദാസമയവും മോൻസണൊപ്പം ഉണ്ടായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടോ, ഇവർ സഹായങ്ങൾ ചെയ്തു നൽകിയോ എന്നീ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പുതിയ പരാതികൾ എത്തുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.
മോൻസണെ ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താനെന്ന്അനിത പുല്ലയിൽ
തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് ലോക കേരള സഭാംഗവും പ്രവാസി മലയാളി ഫെഡറേഷൻ വനിതാ കോ-ഓർഡിനേറ്ററുമായ അനിത പുല്ലയിൽ വെളിപ്പെടുത്തി. സംഘടനയുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾക്കായാണ് ഡി.ജി.പിയുമായി ബന്ധപ്പെട്ടത്. സംഘടനയുടെ രക്ഷാധികാരിയെന്ന നിലയിലാണ് മോൻസണെ ഡി.ജി.പിയുടെ ഓഫീസിൽ വച്ച് പരിചയപ്പെടുത്തിയത്. മോൻസന്റെ മ്യൂസിയം സന്ദർശിക്കാൻ ബെഹ്റയോട് ആവശ്യപ്പെട്ടതും താനാണ്. മോൻസൺ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു.
മോൻസൺ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞ് രണ്ടുവർഷം മുമ്പ് ബെഹ്റയാണ് തനിക്ക് മുന്നറിയിപ്പ് നൽകിയത്. ഡി.ഐ.ജി സുരേന്ദ്രനെ മോൻസണ് പരിചയപ്പെടുത്തിയത് താനല്ല. ഡി.ഐ.ജിയുടെ കുടുംബവുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. തട്ടിപ്പുകാരനാണെന്ന വിവരം മറ്റാരോടും പറയാതിരിക്കാൻ ആ കുടുംബത്തെ മോൻസൺ തന്നിൽ നിന്ന് അകറ്രി. തന്നെ പ്രവാസി സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന് മോൻസൺ പ്രചരിപ്പിച്ചു.
മോൻസന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് താനാണ്. 10കോടി തട്ടിച്ചെന്ന് പറഞ്ഞ് പരാതിക്കാർ താനുമായി ബന്ധപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പറഞ്ഞു. നിരവധി പൊലീസുദ്യോഗസ്ഥരുമായി മോൻസണ് ബന്ധമുള്ളതിനാൽ പരാതി അട്ടിമറിക്കുമെന്ന് അറിയാമായിരുന്നു. ഡി.ജി.പിയെ താൻ ദുരുപയോഗിക്കുന്നതായി മോൻസൺ അപവാദം പ്രചരിപ്പിച്ചു. രണ്ട് സ്ത്രീകളെ ഉപയോഗിച്ച് തനിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി. ചേർത്തല സി.ഐയുമായി ചേർന്ന് മോൻസൺ തനിക്കെതിരെ അപകീർത്തി കേസെടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, താൻ മോൻസണെതിരെ പരാതി നൽകിയിട്ടില്ലെന്നും അനിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |