കോഴിക്കോട്: കാമുകിയുടെ വീട്ടിലെത്തി അമ്മയുടെ എ ടി എം കാർഡുകളും പണവും മോഷ്ടിച്ച വിരുതനെ പൊലീസ് അറസ്റ്റുചെയ്തു. ഫ്രാൻസിസ് റോഡ് ഷഫീഖ് നിവാസിൽ അർഫാൻ (21)നെയാണ് കസബ പൊലീസ് പിടികൂടിയത്. പ്രായം ഇരുപത്തിയൊന്നേ ആയിട്ടുള്ളൂവെങ്കിലും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അർഫാൻ. പലതവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം വഴിയാണ് അർഫാൻ പെൺകുട്ടിയുമായി അടുത്തത്. ക്രമേണ ഇവർ പ്രണയത്തിലായി. കഴിഞ്ഞദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കാമുകി അർഫാനെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ അർഫാൻ വീടിനകം ചുറ്റിക്കണ്ടു. ഈ സമയം പെൺകുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലും എത്തി. അവിടെയുണ്ടായിരുന്ന ബാഗിൽ നിന്ന് എ ടി എം കാർഡുകളും പണവും കൈക്കലാക്കി. ഇക്കാര്യം പെൺകുട്ടിയും അറിഞ്ഞില്ല. വീട്ടുകാർ എത്താറായപ്പോൾ അയാൾ വീടുവിട്ട് പുറത്തേക്ക് പോവുകയും ചെയ്തു. ആർക്കും ഒരു സംശയവും തോന്നിയില്ല.
അല്പം കഴിഞ്ഞപ്പോൾ നഗരത്തിലെ വിവിധ എ ടി എമ്മുകളിൽ നിന്ന് പണം പിൻവലിച്ചെന്ന സന്ദേശം പെൺകുട്ടിയുടെ അമ്മയുടെ മൊബൈലിൽ എത്തി. അപ്പോഴാണ് കാർഡുകൾ നഷ്മായ വിവരം വീട്ടമ്മ അറിയുന്നത്. ഇതിനിടെ 45,000 അക്കൗണ്ടിൽ നിന്ന് നഷ്ടമായിരുന്നു. ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. കാർഡുകൾ അടങ്ങിയ ബാഗുമായി താൻ എവിടെയും പോയിട്ടില്ലെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ബാഗിലുണ്ടായിരുന്ന പണവും കാർഡുകളുമല്ലാതെ ഒന്നും മോഷണം പോയിട്ടില്ലെന്നും വീട്ടമ്മ അറിയിച്ചു.
അതോടെ പണം പിൻവലിച്ച എ ടി എമ്മിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഒരു യുവാവിന്റെ ഫോട്ടോ വീട്ടമ്മയെ കാണിച്ചു. ആ യുവാവിനെ തനിക്കോ മകൾക്കോ അറിയില്ലെന്ന് അവർ കട്ടായം പറഞ്ഞു. പക്ഷേ, പെൺകുട്ടിയുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നി.ചോദ്യം ചെയ്തെങ്കിലും യുവാവിനെ തനിക്കറിയില്ലെന്ന നിലപാടിൽ പെൺകുട്ടി ഉറച്ചുനിന്നു. എന്നാൽ ഇതിനിടെ യുവാവിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഫോൺരേഖകൾ കാട്ടി ചോദ്യം ചെയ്തതോടെ അർഫാൻ വീട്ടിലെത്തിയ കാര്യം പെൺകുട്ടി സമ്മതിച്ചു.
ബിരുദ വിദ്യാർത്ഥിയാണെന്നും രക്ഷിതാക്കൾ വിദേശത്താണെന്നും പറഞ്ഞാണ് താനുമായി അർഫാൻ അടുത്തതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കൂട്ടുകാരുമൊത്തുള്ള ഫോട്ടോയും മറ്റും സമുഹമാദ്ധ്യമങ്ങളിൽ ഇയാൾ പങ്കുവച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ വീട്ടിൽ മോഷണം നടത്തിയ കാര്യം അർഫാൻ സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |