തിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ പ്രതിസന്ധികൾക്കിടെ, ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ സോളമൻ അലക്സ് പാർട്ടി വിട്ടു. സമീപകാലത്തായി കോൺഗ്രസ് വിടുന്ന നാലാമത്തെ പ്രമുഖനാണിദ്ദേഹം. കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ജി. രതികുമാർ എന്നിവരെപ്പോലെ സോളമൻ അലക്സും സി.പി.എമ്മിലേക്ക് പോകാനാണ് തയാറെടുക്കുന്നത്. ഇന്ന് എ.കെ.ജി സെന്ററിലെത്തിയേക്കും.
പത്ത് വർഷം കെ.പി.സി.സി സെക്രട്ടറിയും, ഏഴ് വർഷം യു.ഡി.എഫ് ജില്ലാ ചെയർമാനുമായിരുന്നു സോളമൻ അലക്സ്. പത്ത് വർഷമായി സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റാണ്. തന്റെ രാജിയോടെ, ബാങ്കിന്റെ ഭരണം കോൺഗ്രസിന് നഷ്ടമാകുമെന്ന് സോളമൻ അലക്സ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ബാങ്കിന്റെ ജനറൽ ബോഡി യോഗത്തിൽ വാർഷിക ബഡ്ജറ്റവതരിപ്പിച്ച സോളമൻ, സ്വന്തം ബഡ്ജറ്റിനെതിരെ വോട്ട് ചെയ്തത് മറ്റൊരു അപൂർവതയായി. ഇത് യോഗ ഹാളിൽ വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിനും മറ്റും അയച്ചുകൊടുത്തു
പത്ത് വർഷമായി കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ഇതോടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാകും. സോളമൻ അലക്സിന്റെ പിന്തുണയോടെ ബാങ്ക് ഭരണം പിടിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. നെയ്യാറ്റിൻകര മേഖലയിൽ നാടാർ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ സോളമന് ചെറുതല്ലാത്ത സ്വാധീനമുണ്ടെന്ന് സി.പി.എം കാണുന്നു. സോളമന്റെ രാജിവാർത്ത വെളിപ്പെടുത്തി ആദ്യം ഫേസ്ബുക്കിൽ കുറിപ്പിട്ടതും സി.പി.എം എം.എൽ.എ കെ. ആൻസലനാണ്.
ഗ്രൂപ്പ് കളിയുടെ ഭാഗമായി നേതാക്കളെ അവഹേളിക്കുന്നതിനാലാണ് രാജിയെന്ന് സോളമൻ പറഞ്ഞു. മൂന്ന് തവണ സ്ഥാനാർത്ഥി പട്ടികയിൽ വന്നിട്ടും പരിഗണിച്ചില്ല. നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങൾ മത്സരിക്കാനായി ചോദിച്ചു. എ ഗ്രൂപ്പാണ് തന്നെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയത്. പാർട്ടി പുനഃസംഘടനയിൽ യോഗ്യമായ ഭാരവാഹിത്വം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ സഹകാരിയായ സോളമൻ അലക്സ് നെയ്യാറ്റിൻകരയിലെ ഗ്രാമ, മലയോര പ്രദേശങ്ങളിലെ കർഷകരെ സഹകരണ പ്രസ്ഥാനത്തോടടുപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചെന്ന് കെ. ആൻസലൻ എം.എൽ.എ ഫേസ്ബുക്കിൽ പ്രകീർത്തിച്ചു.
കാർഷിക ഗ്രാമവികസന ബാങ്ക് ഭരണം യു.ഡി.എഫിന് നഷ്ടമായി
സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്സോളമൻ അലക്സ് കോൺഗ്രസ് വിട്ടതോടെ, പത്ത് വർഷമായി തുടരുന്ന ബാങ്ക് ഭരണം യു.ഡി.എഫിന് നഷ്ടമായി. ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഉറപ്പായി. 75 അംഗ ഡയറക്ടർ ബോർഡിലെ കേരള കോൺഗ്രസ്-എമ്മിന്റെ ആറംഗങ്ങൾ പോയതോടെ ,യു.ഡി.എഫ് അംഗ ബലം 36ആയി ചുരുങ്ങി. മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിൽ സോളമൻ അലക്സിനേയും ഉൾപ്പെടുത്താമെന്ന് ഇടതുമുന്നണി ഉറപ്പ് നൽകിയെന്നാണറിയുന്നത്.
കേരളാ ബാങ്ക് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള ഈ സഹകരണ സ്ഥാപനത്തിന്റെ ഭരണം പിടിക്കാൻ ഇടതുമുന്നണി നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ഇന്നലെ ചേർന്ന ബഡ്ജറ്റ് യോഗത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനും ശ്രമിച്ചിരുന്നു. അപകടം മണത്ത യു.ഡി.എഫ്, ഇതിനെതിരെ കോടതിയിൽ നിന്ന് ഒരു മാസത്തേക്ക് സ്റ്റേ സമ്പാദിച്ചു. ഇതോടെയാണ് ഇടതുമുന്നണി തന്ത്രം മാറ്റിയത്.
വർഷങ്ങളായി നെയ്യാറ്റിൻകര പ്രാഥമിക കാർഷിക,ഗ്രാമവികസന ബാങ്കിലും, പിന്നീട് സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിലുംപ്രസിഡന്റായിരുന്ന സോളമൻ അലക്സിനെതിരായ അഴിമതി ആരോപണങ്ങളിൽ സഹകരണവകുപ്പ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് അദ്ദേഹം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് മാറുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു. ഇന്നലെ ചേർന്ന ബാങ്ക് യോഗത്തിലെസംഘർഷത്തിനിടെ, യു.ഡി.എഫിന്റെ 36 അംഗങ്ങൾ ഇറങ്ങിപ്പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |