തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് രൂപീകരിച്ച 'കൊവിഡ് ബ്രിഗേഡി'ന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമായതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നൽകിയിരുന്ന ഫണ്ട് ഈ മാസം മുതൽ നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നാണിത്. താത്കാലികമായി നിയമിക്കപ്പെട്ട രണ്ടായിരത്തോളം പേരുടെ സേവനമാണ് അവസാനിപ്പിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ഇതുസംബന്ധിച്ച നിർദേശം ജില്ലാ പ്രോഗ്രാം ഓഫീസർമാക്ക് നൽകി. ഓരോ ആരോഗ്യസ്ഥാപനത്തിലും അത്യാവശ്യമുള്ളവരെ മാത്രം നിലനിറുത്തി അധികമുള്ളവരുടെ സേവനം ഇന്നലത്തോടെ അവസാനിപ്പിച്ചു. ഇപ്പോൾ തുടരുന്നവരുടെ സേവനം ഈ മാസം 30തോടെ അവസാനിപ്പിക്കും. കൃത്യമായ കണക്ക് ഇന്ന് ജില്ലകളിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഓഫീസിന് ലഭ്യമാക്കും.
മൂന്നാം തരംഗ സാദ്ധ്യതയില്ലെന്ന് ഉറപ്പാക്കുന്നതുവരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. എന്നാൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വാക്‌സിനേഷനെയും ബാധിക്കാത്ത തരത്തിലാകും നടപടിയെന്ന് അധികൃതർ അറിയിച്ചു. 2020 ആഗസ്റ്റിലാണ് കൊവിഡ് ബ്രിഗേഡ് രൂപീകരിച്ചത്.
ബ്രിഗേഡിലുള്ളവർ
അലോപ്പതി- ആയുർവേദ- ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ
എം.എസ്.ഡബ്ളിയു- എം.ബി.എ- എം.എസ്.സി ബിരുദധാരികൾ, ആശുപത്രികളിലും മെഡിക്കൽ ഓഫീസുകളിലും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെയും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ,
സി.എഫ്.എൽ.ടി.സി, ഡി.എഫ്.എൽ.ടി.സിയിലെ ജീവനക്കാർ.
15,914 രോഗികൾ, 15.32% ടി.പി.ആർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 15,914 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. 15.32 ശതമാനമാണ് ടി.പി.ആർ. 122 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 15,073 പേർ സമ്പർക്കരോഗികളാണ്. 76 ആരോഗ്യ പ്രവർത്തകരും രോഗം ബാധിതരായി. ചികിത്സയിലായിരുന്ന 16,758 പേർ രോഗമുക്തി നേടി. 745 വാർഡുകളിൽ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |