തിരുവനന്തപുരം: രാഷ്ട്രപതിയുടെ നിർദ്ദേശമെന്ന പേരിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ വ്യാജ കത്ത് നൽകി 1.27 കോടി രൂപ തട്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. തലസ്ഥാനത്തെ റിയൽഎസ്റ്റേറ്റ് ബിസിനസുകാരനായ സലിം എം. കബീറിനും വ്യാജ കത്ത് റെഡിയാക്കിയ അഷ്റഫ് എന്നയാൾക്കുമെതിരെയാണ് കെ.ടി.ഡി.എഫ്.സി. എം.ഡിയും കെ.എസ്.ഇ.ബി ചെയർമാനുമായ ബി. അശോക് പരാതി നൽകിയത്.
ബിസിനസ് ആവശ്യത്തിനായി സലിം കെ.ടി.ഡി.എഫ്.സിയിൽ നിന്ന് 10 കോടി രൂപ വായ്പയെടുത്തിരുന്നു. ഇത് അടച്ചുതീർത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നൽകിയ രേഖകളും വായ്പയുടെ പേരിൽ അധികമായി അടച്ച 1.27കോടിരൂപയും 50 ദിവസത്തിനകം സലിമിന് നൽകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടിരിക്കുന്നതായി കാണിച്ച വ്യാജരേഖ സെപ്തംബർ 17ന് സലിം ഓഫീസിൽ സമർപ്പിച്ചു. ഇത് അനുസരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിൽ നിന്ന് നടപടിയുണ്ടാകുമെന്നാണ് ഭീഷണി. ഇത് വ്യാജമാണെന്നും കേന്ദ്രസർക്കാരിൽ നിന്ന് ഒരറിയിപ്പും കെ.ടി.ഡി.എഫ്.സിയിൽ ലഭിച്ചിട്ടില്ലെന്നും തട്ടിപ്പിന് ശ്രമിച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബി. അശോക് ഡി.ജി.പി അനിൽ കാന്തിന് പരാതിനൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |