തിരുവനന്തപുരം: ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ ബോധവൽക്കരണവും നടപടികളും ശക്തമാക്കിയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ആളെപ്പറ്റിക്കാൻ പുതുപുത്തൻ നമ്പരുകളുമായി രംഗത്തെത്തിയിരിക്കുകയാണ് തട്ടിപ്പു സംഘങ്ങൾ. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏറ്റവുമധികം ഓൺ ലൈൻ തട്ടിപ്പുകൾ അരങ്ങേറിയത്.
കഴിഞ്ഞ ഒരു ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസിന് ലഭിച്ചത് തട്ടിപ്പിനിരയായവരുടെ 20 ഓളം പരാതികളാണ്. പാൻകാർഡിന്റെ പേരിലും ക്യു.ആർ കോഡ് സ്കാൻ ചെയ്തും നാട്ടുകാരുടെ പണം കീശയിലാക്കാൻ തട്ടിപ്പിന്റെ പുതുപുത്തൻ നമ്പരുകളുമായാണ് കൊള്ള സംഘങ്ങൾ വിലസുന്നത്. ക്യു.ആർ കോഡിന്റെ മറവിലാണ് തലസ്ഥാനനഗരിയിൽ ഒടുവിൽ നടന്ന തട്ടിപ്പ്.
സോഫ വിൽക്കാനെത്തി
ക്യു.ആർ കോഡ് ചതിച്ചു
ഒ.എൽ.എക്സിൽ സോഫ വിൽക്കാൻ വച്ചയാളെ ക്യു.ആർ കോഡുമായെത്തിയാണ് തട്ടിപ്പുകാരൻ പറ്റിച്ചത്. സോഫ വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് ബന്ധപ്പെട്ടയാളാണ് ക്യു.ആർ കോഡിന്റെ മറവിൽ തട്ടിപ്പിനൊരുമ്പെട്ടത്. താൻ അയയ്ക്കുന്ന ക്യു.ആർകോഡ് സ്കാൻ ചെയ്താൽ സോഫയുടെ പണം കിട്ടുമെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതനുസരിച്ച് ഫേസ് ബുക്കിലെത്തിയ ക്യു.ആർ കോഡ് സ്കാൻ ചെയ്തതോടെ തിരുമല സ്വദേശിക്ക് അക്കൗണ്ടിലുണ്ടായിരുന്ന 12,500 രൂപയാണ് ഒറ്റയടിക്ക് നഷ്ടമായത്. തട്ടിപ്പുകാരനെ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോഴാണ് താൻ സൈബർ തട്ടിപ്പിന് ഇരയായതായി തിരുമല സ്വദേശി തിരിച്ചറിഞ്ഞത്. തുടർന്ന് പരാതിയുമായി സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത സൈബർ പൊലീസ് സമൂഹ മാദ്ധ്യമ അക്കൗണ്ടുകളും ഐ.പി വിലാസവും കണ്ടെത്തി തട്ടിപ്പുകാരനെ തിരിച്ചറിയാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പാൻ നമ്പർ കൊടുത്തു
പണി പാളി
എസ്.ബി.ഐ ശാഖയിൽ നിന്നെന്ന വ്യാജേന പാൻ കാർഡ് നമ്പർ ആവശ്യപ്പെട്ടെത്തിയ സന്ദേശമാണ് സെക്രട്ടറിയേറ്റിലെ പി.ഡബ്ല്യു.ഡി ഓവർസിയറായ കെ.ജിബിനെ തട്ടിപ്പിന്റെ ഇരയാക്കിയത്.
പാൻ കാർഡ് നമ്പർ നൽകണമെന്ന് കാട്ടി ലഭിച്ച ലിങ്കിൽ ക്ളിക്ക് ചെയ്ത ജിബിന് ലിങ്ക് ഓപ്പണായപ്പോൾ ഒറ്റയടിക്ക് നഷ്ടമായത് 40,000 രൂപയാണ്. ലിങ്കിൽ കയറിയപ്പോൾ കണ്ടത് എസ്.ബി.ഐയോട് സാദൃശ്യമുള്ള സൈറ്റായിരുന്നതിനാൽ സംശയം തോന്നിയില്ല. പാൻ നമ്പർ നൽകി. ഉടൻ 20,000 രൂപ നഷ്ടമായി. പിന്നാലെ എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്തെങ്കിലും തൊട്ടുമുമ്പായി 20,000 രൂപ കൂടി പോയി. സൈബർ സെൽ, സൈബർ സ്റ്റേഷൻ, ബാങ്ക് അധികൃതർ എന്നിവർക്ക് ജിബിൻ പരാതി നൽകിയെങ്കിലും തട്ടിപ്പുകാർ ആരാണെന്ന് ഇനിയും കണ്ടുപിടിക്കാനായിട്ടില്ല.
ആദ്യം ഒ.ടി.പി
പിന്നാലെ പോയത് 65,000
എസ്.ബി.ഐയുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനായി തന്റെ ഫോണിലെ എസ്.ബി.ഐ ആപ്പിൽ കയറിയതാണ് പേരൂർക്കട സ്വദേശി ആർ.പ്രദീപ് കുമാറിന് വിനയായത്. എസ്.ബി.ഐ അക്കൗണ്ട് വിവരങ്ങൾ ഫോണിൽ ലോഗിൻ ചെയ്ത് പരിശോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ പ്രദീപിന്റെ ഫോണിലേക്ക് തുടരെ ഒ.ടി.പി വന്നുകൊണ്ടിരുന്നു . തുടർച്ചയായി വന്നുകൊണ്ടിരുന്ന വൺടൈം പാസ് വേഡുകളുടെ പൊരുൾ മനസിലാക്കാൻ കഴിയാതെ വിഷമിച്ച പ്രദീപ് കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടശേഷം ഫോണിൽ അക്കൗണ്ട് ലോഗിൻ ചെയ്തു. അക്കൗണ്ട് ലോഗിൻ ചെയ്ത് നിമിഷങ്ങൾക്കകം ആദ്യം 25,000 രൂപയും രണ്ടു തവണയായി 20,000 രൂപയും നഷ്ടമായി. പണം പിൻവലിച്ചതിന്റെ എസ്.എം.എസ് ലഭിച്ചതുമില്ല.പണം നഷ്ടപ്പെട്ടവിവരം പിന്നീടാണ് പ്രദീപിന് മനസിലായത്. തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ മറ്റൊരു ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചതെന്ന വിവരം കിട്ടി. തുടർന്ന് ബാങ്ക് ജീവനക്കാരുടെ നിർദേശാനുസരണം പ്രദീപ് പരാതിയുമായി സൈബർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പ്രദീപിന്റെ ഫോണും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച പൊലീസ് സംഘം ഓൺ ലൈൻ തട്ടിപ്പിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് അതിവിദഗ്ദ്ധം
അന്വേഷണം ദുഷ്കരം
ഓൺലൈൻ തട്ടിപ്പുകേസുകളിൽ രാജ്യാന്തര കുറ്റവാളികളുൾപ്പെടെയുള്ള പ്രതികളെ പൊലീസ് പലപ്പോഴും പിടികൂടിയിട്ടുണ്ടെങ്കിലും പിടിയിലായതിന്റെ എത്രയോ ഇരട്ടിയാളുകളാണ് ഇപ്പോഴും തട്ടിപ്പുമായി വിലസുന്നത്.
തട്ടിപ്പിന് പിന്നിൽ ഏറെയും ഉത്തരേന്ത്യക്കാരാണ്. മറ്റുള്ളവരുടെ ആധാർ കാർഡ് കൈവശപ്പെടുത്തിയാണ് ഇവരുടെ തുടക്കം. ഇതുൾപ്പെടെ ശേഖരിച്ച് അക്കൗണ്ട് തയ്യാറാക്കും. ഡൽഹിയിൽ നിന്നാണ് ഇവരുടെ ‘ഓപ്പറേഷൻ’. അന്വേഷണ സംഘം അക്കൗണ്ട് ഉടമയ്ക്ക് അരികിൽ എത്തുമ്പോൾ കാണുക തട്ടിപ്പിൽ പങ്കില്ലാത്തവരെ. മൊബൈൽ നമ്പർ പിന്തുടർന്ന് ഡൽഹിയിലേക്കുള്ള തെരച്ചിൽ നിൽക്കുക അംബരചുംബികളായ ഫ്ളാറ്റുകൾക്ക് മുന്നിൽ. നിരവധി താമസക്കാരുള്ള ഇവിടെ പ്രതികളെ കണ്ടുപിടിക്കാൻ പൊലീസ് വിയർക്കും. ഡൽഹി പൊലീസിന്റെ നിസ്സഹകരണം കൂടിയാകുമ്പോൾ കാര്യങ്ങൾ ദുഷ്കരമാകും. ഇതാണ് തട്ടിപ്പുസംഘങ്ങളെ അമർച്ചചെയ്യാൻ കേരള പൊലീസിനുള്ള തടസം. തട്ടിപ്പ് സംഘങ്ങൾ ഒരുക്കുന്ന കെണിയിൽ കഴിവതും അകപ്പെടാതിരിക്കുകയാണ് സുരക്ഷിതമായ മാർഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |