യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ അവസാന നിമിഷം റൊണാൾഡോ നേടിയ ഗോളിൽ ജയം സ്വന്തമാക്കി മാൻ. യുണൈറ്രഡ്
മാഞ്ചസ്റ്റർ : പഴകുന്തുറും വീര്യംകൂടുന്ന വീഞ്ഞാണ് താനെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് ക്രിസ്റ്റ്യാനൊ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിലെ മത്സരത്തിൽ പ്രതീക്ഷകൾ അസ്തമിച്ചിടത്തു നിന്നും മുപ്പത്തിയാറാം വയസിലും പ്രതിഭയ്ക്കും പോരാട്ടവീര്യത്തിനും ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ച് , വിയ്യാറയലിനെതിരെ അവസാന നിമിഷം നേടിയ ഗോളിൽ റൊണാൾഡോ മാഞ്ചസ്റ്രർ യുണൈറ്രഡിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തി. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 2-1നാണ് യുണൈറ്രഡിന്റെ വിജയം. ക്രോസ് ബാറിന് കീഴിൽ ഡേവിഡ് ഡിഗിയയുടെ തകർപ്പൻ സേവുകളും യുണൈറ്രഡിന്റെ വിജയത്തിൽ നിർണായകമായി.
കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിൽ തങ്ങൾ കീഴടക്കിയ യുണൈറ്രഡിനെതിരെ ആദ്യം ഗോൾ നേടിയ ശേഷമാണ് വിയ്യാ റയൽ തോൽവി വഴങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 56-ാം മിനിട്ടിൽ പാകോ അൽക്കാസർ വിയ്യാറയലിന് ലീഡ് സമ്മാനിച്ചു. ഗ്രോൺവെയ്ഡിന്റെ പാസിൽ നിന്നാണ് പാകോയുടെ ഗോൾ വന്നത്. ഗോൾ വഴങ്ങിയതോടെ ആക്രമണം കടുപ്പിച്ച യുണൈറ്രഡ് ഏഴ് മിനിട്ടിനുള്ളിൽ അലക്സ് ടെല്ലസിലൂടെ തിരിച്ചടിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെയും തന്ത്രത്തിലൂടെയുമാണ് യുണൈറ്രഡിന്റെ സമനില ഗോൾ പിറന്നത്. അറുപതാം മിനിട്ടിൽ കിട്ടിയ കോർണർ കിക്ക് എടുത്തത് യുണൈറ്രഡിന്റെ ക്യാപ്ടൻ ബ്രൂണോ ഫെർണാണ്ടസാണ്. റൊണാൾഡോയും ഗ്രീൻവുഡും പോഗ്ബയും ഉൾപ്പെടെയുള്ള അപകടകാരികൾ ബോക്സിൽ ഉള്ളതിനാൽ ഇവരെ തടയാനുള്ള ശ്രമത്തിലായിരുന്നു വിയ്യാറയൽ താരങ്ങൾ. എന്നാൽ ബ്രൂണോയുടെ കിക്ക് നേരെ ചെന്നത് ബോക്സിന് തൊട്ട് വെളിയിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ടെല്ലസിനടുത്തേക്ക്. തന്റെ നേരെ ഉയർന്നു വന്ന പന്തിന് കൃത്യമായി പൊസിഷൻ ചെയ്ത് ടെല്ലസ് തൊടുത്ത തകർപ്പൻ വോളി ബോക്സിനുള്ളിലുള്ള താരങ്ങൾക്കിടയിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തുളച്ചു കയറുന്നതിന് കാഴ്ചക്കാരനാകാനെ വിയ്യാറയൽ ഗോളി റൂളിക്ക് കഴിഞ്ഞുള്ളൂ.
തുടർന്ന് ഇരുടീമും ജയത്തിനായി ആക്രമണങ്ങൾ മെനഞ്ഞെടുത്തു കൊണ്ടിരുന്നു. ഇതിനിടെ വിയ്യാറയൽ ലീഡിനടുത്തെത്തിയെങ്കിലും ഡിഗിയയുടെ ഡബിൾ സേവ് വിലങ്ങ് തടിയായി. സമനില പ്രതീക്ഷിച്ചിരിക്കെ രണ്ടാം പകുതിയുടെ അധികസമയത്ത് 95-ാം മിനിട്ടിൽ തകർപ്പൻ ഫിനിഷിംഗിലൂടെ റൊണാൾഡോ യുണൈറ്രഡിന്റെ വിജയഗോൾ നേടുകയായിരുന്നു. വിയ്യാറയൽ ഗോൾ മുഖത്തേക്ക് ഉയർന്ന് വന്ന പന്ത് കൃത്യമായി ക്ലിയർ ചെയ്യാൻ ആർക്കും കഴിഞ്ഞില്ല. പോസ്റ്റിന് തൊട്ടരികിലുണ്ടായിരുന്ന ജെസ്സെ ലിൻഗാർഡ് പന്ത് റൊണാൾഡോയ്ക്ക് തട്ടിക്കൊടുത്തു. ആ പാസ് പിടിച്ചെടുത്ത് റൊണാൾഡോ തൊടുത്ത വലങ്കാലൻ ഷോട്ട് വലകുലുക്കിയപ്പോൾ ഓൾട്രാഫോർഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഏറ്രവും കൂടുതൽ നേടിയ താരമായ റൊണാഡോ തന്റെ 136-ാം ചാമ്പ്യൻസ് ലീഗ് ഗോളാണ് ഈ മത്സരത്തിൽ നേടിയത്.
യംഗ് ബോയിസിനെതിരായ ആദ്യ മത്സരത്തിൽ യുണൈറ്രഡ് അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്രഡിപ്പോൾ.മറ്രൊരു മത്സരത്തിൽ യംഗ് ബോയിസിനെ കീഴടക്കിയ അറ്ര്ലാന്റയാണ് ഒന്നാം സ്ഥാനത്ത്. യംഗ് ബോയിസ് രണ്ടാം സ്ഥാനത്തും.
ദയനീയം
ബാഴ്സ
ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ബാഴ്സലോണയെ ബെൻഫിക്ക മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തരിപ്പണമാക്കി. ബെൻഫിക്കയ്ക്കായി ഡാർവിൻ ന്യൂനസ് ഇരട്ട ഗോൾ നേടി. റാഫ സിൽവ ഒരു തവണയും ലക്ഷ്യം കണ്ടു.
87-ാം മിനിട്ടിൽ എറിക് ഗാർസിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായാണ് ബാഴ്സ മത്സരം പൂർത്തിയാക്കിയത്. ബെൻഫിക്കയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിട്ടിൽ തന്നെ ന്യൂനസ് ആതിഥേയരെ മുന്നിലെത്തിച്ചു. 69-ാം മിനിട്ടിൽ റാഫ ലീഡുയർത്തി. പെനാൽറ്റി ഗോളാക്കി 79-ാം മിനിട്ടിൽ ന്യൂനസ് ബെൻഫിക്കയുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും തോറ്ര ബാഴ്സ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ബെൻഫിക്ക രണ്ടാം സ്ഥാനത്താണ്.
സെയിം ബയേൺ
ഇ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയേൺ പതിവുപോലെ വിജയക്കുതിപ്പ് തുടർന്നു. ഡൈനാമോ കീവിനെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേണിന്റെ വിജയം. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോൾ നേടിയപ്പോൾ ഗ്നാബ്രി, സനെ, ചൗപ്പോ മോട്ടിംഗ് എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു. രണ്ട് മത്സരങ്ങളും ജയിച്ച ബയേൺ ഒന്നാം സ്ഥാനത്തും ഡൈനാമോ കീവ് മൂന്നാം സ്ഥാനത്തുമാണ്.
ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയെ യുവന്റ്സ് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഇറ്റലയുടെ യൂറോ കപ്പ് ഹീറോമാരിൽ പ്രധാനിയായ ഫെഡറിക്കോ കിയേസയാണ് യുവന്റസിന്റെ വിജയഗോൾ നേടിയത്. രണ്ടാം പകുതി തുടങ്ങി പത്ത് സെക്കൻഡിനുള്ളിൽ തന്നെ കിയേസ ചെൽസിയുടെ വലയിൽ പന്തെത്തിക്കുകയായിരുന്നു.
മത്സരഫലം
മാൻ.യുണൈറ്രഡ് 2-1 വിയ്യറയൽ
ബെൻഫിക്ക 3-0 ബാഴ്സലോണ
യുവന്റസ് 1- 0 ചെൽസി
സാൽസ്ബുർഗ് 2 -1 ലില്ലെ
ബയേൺ 5 - 0 ഡൈനാമോ കീവ്
വോൾഫ്ബർഗ് 1-1 സെവിയ്യ
സെനിത്ത് 4 - 0 മാൽമോ
അത്ലാന്റ 1-0 യംഗ് ബോയ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |