എഴുത്തിലുടനീളം വെല്ലുവിളികൾ നേരിട്ടു. പ്രേക്ഷകരെ മടുപ്പിക്കരുതല്ലോ... ഏറ്രവും പുതിയ സിനിമ സണ്ണിയെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ
ഒരൊറ്റ കഥാപാത്രമുള്ള സിനിമയാണ് സണ്ണി. ജയസൂര്യ കേന്ദ്രകഥാപാത്രമായ ചിത്രത്തെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ സംസാരിക്കുന്നു.
ഏക കഥാപാത്രമുള്ള സിനിമയിലെത്തിയത്?
വളരെ പ്രതീക്ഷകളോട് കൂടി തന്നെ ഒരുക്കിയ ഒരു ചിത്രമാണ് സണ്ണി. മലയാളികളും അല്ലാത്തവരുമെല്ലാം സിനിമകണ്ട് അഭിപ്രായങ്ങളറിയിച്ചു തുടങ്ങി. മുന്നോട്ടുവച്ച ഒരു പ്രമേയത്തെയും സിനിമയുടെ മേക്കിംഗിനെയും സിനിമ ഇഷ്ടപ്പെടുന്നവർ സ്വീകരിക്കുന്നുവെന്നറിയുന്നതിൽ സന്തോഷം തന്നെ. കൊവിഡ് തുടങ്ങിയ സമയത്ത് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആ രാത്രി, അന്നാണ് സണ്ണിയുടെ കഥ എന്റെ മനസിൽ ഉടലെടുക്കുന്നത്. ആ ഒരു തുടക്കത്തിൽ നിന്ന് മാസങ്ങൾ കൊണ്ട് പൂർണമായ കഥയാണ് സണ്ണിയുടേത്.
ഏക കഥാപാത്രത്തെ വച്ചുള്ള സിനിമ ചെയ്യുമ്പോൾ നേരിട്ട വെല്ലുവിളികൾ?
എഴുത്തിലുടനീളം വെല്ലുവിളികൾ നേരിട്ടിട്ടുണ്ടായിരുന്നു. സിനിമ കാണുന്ന പ്രേക്ഷകരെ മടുപ്പില്ലാതെ പിടിച്ചിരുത്തണം. കഥയുടെ ശക്തിയും പറയാനുദ്ദേശിക്കുന്ന പ്രമേയവും വിട്ടുപോവാനും പാടില്ല. മറ്റൊരു പ്രധാന വെല്ലുവിളി സിനിമയുടെ മേക്കിംഗ് തന്നെയായിരുന്നു. സണ്ണി പോലൊരു സിനിമ പുറത്തിറങ്ങുമ്പോൾ അതിന്റെ മേക്കിംഗിന് ഏറെ പ്രാധാന്യമുണ്ട്. ഛായാഗ്രഹണം, സംഗീതം, ശബ്ദം അങ്ങനെ എല്ലാമേഖലകളിലും ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നു. അത്തരത്തിൽ നല്ലൊരു ടീമിനെ തിരഞ്ഞെടുക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. സിനിമയ്ക്ക് തിരഞ്ഞെടുത്ത ലൊക്കേഷനും ഏറെ പ്രധാനമായിരുന്നു. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു സിനിമ ചിത്രീകരിച്ചത്. മുഴുവൻ ക്രൂവും അവിടെ താമസിച്ചായിരുന്നു ഷൂട്ടിംഗ്. ചുരുങ്ങിയ ഒരു ലൊക്കേഷൻ പശ്ചാത്തലത്തിൽ നല്ലൊരു ദൃശ്യാനുഭവം നൽകുകയാണ് സിനിമ. മികച്ച സംഗീതത്തോട് കൂടി ഇങ്ങനെയൊരു സിനിമയെ ട്രീറ്റ് ചെയ്തില്ലെങ്കിൽ പ്രേക്ഷകരെ പിടിച്ചിരുത്താനാവില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാണ് സണ്ണി പൂർത്തിയാക്കിയത്. കഥ എഴുതി തീരുന്നതോടെ തരണം ചെയ്യപ്പെടുന്നതായിരുന്നില്ല സണ്ണിയുടെ വെല്ലുവിളികൾ.
ജയസൂര്യയിലേക്ക് എത്തിയത്?
കഥയെഴുതി തീർന്നപ്പോൾ ആ സിംഗിൾ കാരക്ടർ ജയസൂര്യയായി മാറുകയായിരുന്നു. ജയന്റെ ആ സമയത്തെ ഒരു ലുക്കും മറ്റുമെല്ലാം കഥാപാത്രത്തിന് വളരെ യോജിക്കുമായിരുന്നു. പിന്നെ ഇങ്ങനെയൊരു സിംഗിൾ കാരക്ടർ മൂവി ചെയ്യുമ്പോൾ ഇത് ഷൂട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. എനിക്ക് വളരെ പരിചയമുള്ള ആളെന്ന നിലയിൽ ജയന് ഇത് മികവാർന്ന രീതിയിൽ ചെയ്യാൻ സാധിക്കുമെന്നത് ഉറപ്പായിരുന്നു. ഇതിനുമുമ്പും വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ വളരെ മികവോടെ അവതരിപ്പിച്ച അഭിനേതാവാണ് അദ്ദേഹം.
ജയസൂര്യ താങ്കളുടെ ലക്കി ആക്ടറാണോ?
അങ്ങനെ പറയുന്നതിൽ തെറ്റില്ല. കാരണം ഞങ്ങൾ ഒന്നിച്ച് ചെയ്തിട്ടുള്ള സിനിമകളെല്ലാം വിജയിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ട്. പക്ഷേ സൗഹൃദത്തിന്റെ പേരിൽ ഒരു സിനിമയും ചെയ്തിട്ടില്ല. ഇനി ചെയ്യുമെന്നും തോന്നുന്നില്ല. ഒരു സിനിമയുടെ കഥയിൽ പൊതുവായ് ആകർഷിക്കുന്ന എന്തെങ്കിലുമൊന്ന് ഉണ്ടെങ്കിൽ മാത്രമേ രണ്ടുപേരും ഒന്നിച്ച് ചേരാറുള്ളൂ. സണ്ണിയുടെ കഥ ചിന്തിച്ചുതുടങ്ങുന്ന സമയത്തൊന്നും സണ്ണിക്ക് വേണ്ടി ഒരിക്കലും ജയനെക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല.
സണ്ണി പോലൊരു സിനിമചെയ്യാനുള്ള ധൈര്യം എങ്ങനെ കിട്ടി?
ധൈര്യം കിട്ടിയത് കഥയിൽ നിന്നുതന്നെയാണ്. നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഒരവസ്ഥയാണ് കൊവിഡ് സമ്മാനിച്ചത്.ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇങ്ങനെയൊരു കാലഘട്ടം. ഇനി ഇങ്ങനെയൊരവസ്ഥ ഉണ്ടാവരുതെന്ന് തന്നെയാണ് പ്രാർത്ഥന. ഇന്നത്തെ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തി വയ്ക്കാൻ പറ്റിയാൽ നന്നായിരിക്കുമെന്ന് തോന്നി. അതിനായുള്ള ഒരു ശ്രമമാണ് ഈ സിനിമ. ആത്യന്തികമായി ഈ സിനിമ സമൂഹത്തോട് പറയാൻ ശ്രമിക്കുന്ന സന്ദേശം പ്രതീക്ഷയുടേതാണ്. പെർഫോമൻസിന് മാത്രം പ്രാധാന്യമുള്ള ഒരു സിനിമയല്ല ഇത്. ഒരൊറ്രയാളുടെ അഭിനയം മാത്രമല്ലേ ഉള്ളൂ. അയാളുടെ ഇമോഷൻസ് പ്രേക്ഷകർക്ക് ഫീൽ ചെയ്യണമെങ്കിൽ കുറേ ഘടകങ്ങൾ ഒരു മിച്ച് മികവാർന്ന രീതിയിൽ ഒത്തുവരണം. ഛായാഗ്രഹണം, ശബ്ദസംവിധാനം, എഡിറ്റിംഗ് അങ്ങനെ പലതും. കഴിഞ്ഞ എട്ടുവർഷമായി മനസിൽ ആഗ്രഹിച്ചിരുന്ന ഒരു കാര്യം കൂടിയാണ് ഒരു സിംഗിൾ കാരക്ടർ മൂവി ചെയ്യണമെന്നത്. പലരോടും ഇത് സംസാരിച്ചിട്ടുമുണ്ട്. 'സു സു സുധി വാത്മീകം" ചെയ്യുന്ന സമയത്ത് ജയസൂര്യയുമായി ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെപ്പറ്റി ചർച്ചചെയ്തു. പക്ഷേ അതൊന്നും നടന്നില്ല.
ഒരു സംവിധായകൻ എന്ന നിലയിൽ സിനിമയ്ക്ക് വന്ന മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
ലോക്ക് ഡൗൺ സമയത്ത് ഇന്ത്യയിലുണ്ടായ പത്ത് മികച്ച സിനിമകളെടുത്താൽ അതിൽ കുറെ മലയാളസിനിമകളുണ്ടാകും. അതൊരു വലിയ കാര്യം തന്നെയാണ്. മലയാള സിനിമകൾക്ക് കിട്ടുന്ന റീച്ച് ഇപ്പോൾ വലുതാണ്. കൂടുതൽ ആൾക്കാർ നമ്മുടെ സിനിമകൾ കാണുന്നു, ആസ്വദിക്കുന്നു. ഇതൊരു ട്രെൻഡാണ്. തിയേറ്ററുകൾ തുറന്ന് സിനിമകൾ ബിഗ് സ്ക്രീനിലേക്ക് മാറുമ്പോഴും ഈ ട്രെൻഡ് നമ്മൾ നിലനിറുത്തുക എന്നതാണ് നമ്മിലേക്ക് കടന്നുവരുന്ന ഉത്തരവാദിത്തം. ഗ്ലോബൽ ഓഡിയൻസിനുകൂടി വേണ്ടിയാകണം നമ്മുടെ സിനിമകൾ ഇനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |