മലപ്പുറം: യു.എ.ഇയിലേക്ക് തിരിച്ചുപോവുന്നവരുടെ എണ്ണം കൂടിയതോടെ ഈ മാസവും വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാതെ കമ്പനികൾ. ഒക്ടോബറിൽ ദുബായ് എക്സ്പോ തുടങ്ങുന്നതിനാൽ ദുബായിലേക്കുള്ള നിരക്കും കുറയുന്നില്ല. സെപ്തംബർ 15 മുതൽ ഡിസംബർ വരെയും ജനുവരി 15 മുതൽ മാർച്ച് വരെയും ഗൾഫ് സെക്ടറിൽ ഓഫ് പീക്കായാണ് കണക്കാക്കാറുള്ളത്. ഒക്ടോബറിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കാറ് . കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് നാല് മാസത്തോളം യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
സെപ്തംബറിന്റെ തുടക്കത്തിൽ വിലക്ക് പിൻവലിച്ചതോടെ വിമാനടിക്കറ്റ് നിരക്ക് അരലക്ഷത്തിന് മുകളിൽ വരെയെത്തി. രണ്ടാഴ്ചയ്ക്ക് ശേഷം ടിക്കറ്റ് നിരക്ക് 10,000 രൂപയോളം കുറഞ്ഞു. ഒക്ടോബറിൽ അബൂദാബിയിലേക്ക് 15,000ത്തിനും ദുബായിലേക്ക് 10,000ത്തിനുള്ളിലും ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. എന്നാൽ ഈ മാസം ഉടനീളം 24,000 രൂപയ്ക്ക് മുകളിലാണ് എയർ ഇന്ത്യ എക്സ്‌പ്രസിൽ അബൂദാബിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. എയർഇന്ത്യയേക്കാൾ 5,000 രൂപ വരെ അധികം നൽകണം സ്വകാര്യ വിമാനങ്ങളിൽ. അതേസമയം അബൂദാബിയിൽ നിന്ന് കേരളത്തിലേക്ക് 13,500 രൂപയ്ക്ക് ടിക്കറ്റുണ്ട്. നവംബറിൽ അബൂദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താളത്തിലേക്ക് 16,940 രൂപയിൽ ടിക്കറ്റുണ്ട്. ദുബായിലേക്കും കുറഞ്ഞ നിരക്കാണ്.
യാത്ര റദ്ദാക്കി കുടുംബങ്ങൾ
കുടുംബമായി യു.എ.ഇയിൽ താമസിക്കുന്നവരും അവിടങ്ങളിൽ പഠനം നടത്തുന്നവരും യാത്ര റദ്ദാക്കിയിരിക്കുകയാണ്. നിലവിലെ അവസ്ഥയിൽ നാലംഗ കുടുംബത്തിന് കരിപ്പൂർ വഴി യാത്ര ചെയ്യാൻ ഒരുലക്ഷത്തിന് മുകളിൽ ചെലവാകും. ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലുള്ളവർ മാത്രമാണ് ഉയർന്ന നിരക്ക് നൽകി യു.എ.ഇയിൽ എത്തുന്നത്. ഒക്ടോബറിൽ നിരക്ക് കുറയാൻ സാദ്ധ്യതയുണ്ടെന്ന ട്രാവൽ ഏജൻസികളുടെ വാക്കിൽ പ്രതീക്ഷയർപ്പിക്കുകയായിരുന്നു സാധാരണക്കാരായ പ്രവാസികൾ. കരിപ്പൂരിൽ നിന്ന് ഷാർജ്ജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് ദുബായി, അബൂദാബിയേക്കാൾ നിരക്ക് കുറയാറുണ്ട്. എന്നാൽ നിലവിൽ എല്ലായിടത്തേക്കും താരതമ്യേനെ ഉയർന്ന നിരക്കാണ്. ബബ്ൾ കരാർ സർവീസ് ഒഴിവാക്കി സാധാരണ വിമാന സർവീസ് പുനരാരംഭിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ട്രാവൽ ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |