ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷൻ പ്രക്രിയയുടെ നട്ടെല്ല് സാങ്കേതിക വിദ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്കും കൊവിഡ് വാക്‌സിൻ നൽകാനായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രായപൂർത്തിയായ 69 ശതമാനം പേർക്ക് ഒരു ഡോസ് കൊവിഡ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. 25 ശതമാനം പേർ രണ്ട് ഡോസും എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ അവസാനത്തോടെ അർഹരായ എല്ലാ ജനവിഭാഗങ്ങൾക്കും കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
'നമ്മുടെ രാജ്യം ഒരു വാക്‌സിൻ കൊണ്ടുവന്നില്ലായിരുന്നെങ്കിലെന്ന് സങ്കൽപ്പിക്കുക. എന്തായിരിക്കും അവസ്ഥ? ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമല്ലെന്ന് ഞങ്ങൾക്കറിയാം. ഇത് വാക്‌സിനേഷനിലെ ഞങ്ങളുടെ വിജയം, ഇന്ത്യ അത്മ നിർഭർ ആയതിന് നന്ദി' -പ്രധാനമന്ത്രി പറഞ്ഞു.
2020 മെയ് മാസത്തിൽ സർക്കാർ വാക്‌സിനേഷൻ ഡ്രൈവിനായുള്ള ആസൂത്രണം ആരംഭിച്ചു. ഇത് വളരെ വേഗത്തിലും, കാര്യക്ഷമതോടെയും, വിവേചനമില്ലാതെയും, സമയബന്ധിതമായ രീതിയിൽ നടപ്പാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മോദി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിൽ വാക്‌സിനേഷൻ, കിടക്കകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലുണ്ടായ വിമർശനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രതികരിച്ചു. ഇത്തരം വിമർശനങ്ങൾക്ക് വലിയ പ്രധാന്യം നൽകുന്നുണ്ടെന്നും മോദി പറഞ്ഞു.
വാക് സിനുകൾ ലഭ്യമല്ലെന്നും, കിടക്കകളുടെ ദൗർലഭ്യം, മരുന്നുകൾക്ക് ക്ഷാമമുണ്ടെന്നൊക്കെയായിരുന്നു വിമർശനങ്ങൾ. വിമർശനങ്ങളും ആരോപണങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും മോദി പറഞ്ഞു. മിക്ക ആളുകളും ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്, വിമർശനം ഗവേഷണത്തിലും കഠിനാധ്വാനത്തിലും വേരൂന്നിയതാണെന്നും മോദി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |