തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ വിജലൻസ് അല്ല ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും ഒരു പ്രയാസവുമില്ലെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. വിജിലൻസ് അന്വേഷിച്ച് അതിന്റെ വസ്തുനിഷ്ഠമായ കാര്യം ജനത്തിന്റെ മുന്നിൽ കൊണ്ടു വരേണ്ടത് തന്റെ കൂടെ ആവശ്യമാണ്. ഇത് അന്വേഷിച്ചിട്ടാണെങ്കിലും തന്റെ വ്യക്തിത്വം ജനങ്ങളുടെ മുന്നിൽ തെളിയിക്കാമല്ലോ എന്ന് സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടേയും പാർട്ടിയുടേയും ഉപദ്രവം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും മുഖ്യമന്ത്രി എത്ര പൊതുയോഗത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുധാകരൻ ചോദിച്ചു. ജീവിതത്തിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ച ഒരു രാഷ്ട്രീയ പാർട്ടി അത് നടക്കില്ലെന്നു കണ്ടപ്പോൾ കേസുകളിൽപ്പെടുത്തി രാഷ്ട്രീയപ്രവർത്തനത്തിന് തടസം നിൽക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ ജീവിതത്തിൽ ഒരു കറുത്ത കുത്ത് ആർക്കും കണ്ടെത്താൻ സാധിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
പ്രശാന്ത് ബാബു എന്തും പറയും. പ്രശാന്ത് ബാബു അത്ര വലിയ സർവീസ് ചെയ്ത ആളൊന്നുമല്ല. കുറച്ചുനാൾ ഡ്രൈവറില്ലാതിരുന്ന സമയത്ത് താത്കാലികമായി കുറച്ചു കാലം ഡ്രൈവർ പണിയെടുത്തു എന്നതിലപ്പുറം അയാളിൽ നിന്ന് ഒരു സേവനവും പാർട്ടിക്ക് കിട്ടിയിട്ടില്ല, എന്നാൽ അദ്ദേഹത്തിന് ജീവിക്കാനുള്ള ജോലി അടക്കം കൊടുത്തവരാണ് തങ്ങളെന്ന് സുധാകരൻ പറഞ്ഞു. ഇതിനു മുമ്പ് തെളിവ് ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രശാന്ത് ബാബുവിന് തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെന്നും അന്ന് കേസും പിൻവലിച്ച് പൊയ്ക്കൊള്ളാനാണ് ഡി ജി പി പ്രശാന്ത് ബാബുവിനോട് ആവശ്യപ്പെട്ടതെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂർ ഡി സി സി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് സുധാകരൻ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബുവിന്റെ പരാതി. കഴിഞ്ഞ ജൂൺ ഏഴിനാണ് പ്രശാന്ത് ബാബു വിജിലൻസിന് പരാതി നൽകിയത്. സുധാകരനെതിരെ നൽകിയ പരാതിയിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന പ്രാഥമിക അന്വേഷണത്തിനു ശേഷം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഇന്ന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |