പങ്കാളികളായത് 3000 പേർ
കോഴിക്കോട് : ബേപ്പൂർ മുതൽ എലത്തൂർ വരെ 23 കിലോ മീറ്റർ ദൈർഘ്യത്തിൽ കടൽതീരം ശുചീകരിക്കാൻ കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ശ്രമദാനയജ്ഞം. ഏതാണ്ട് 3000 പേർ ഈ കൂട്ടായ്മയിൽ പങ്കാളികളായി.
കോർപ്പറേഷൻ ആവിഷ്കരിച്ച 'സുന്ദരതീരം 'ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ബേപ്പൂർ സോണൽ തീരദേശ ഭാഗം, കോയവളപ്പ് മുതൽ കോതി വരെ, കോതി മുതൽ കോർപ്പറേഷൻ ഓഫീസ് വരെ, കോർപ്പറേഷൻ ഓഫീസ് മുതൽ ഗാന്ധി റോഡ് വരെ, ഗാന്ധി റോഡ് മുതൽ മുതൽ ഭട്ട് റോഡ് വരെ, ഭട്ട് റോഡ് മുതൽ പുതിയാപ്പ ടീച്ചേഴ്സ് സ്റ്റോപ്പ് വരെ, പുതിയാപ്പ ടീച്ചേഴ്സ് സ്റ്റോപ്പ് മുതൽ ഏലത്തൂർ വരെ എന്നിങ്ങനെ ഏഴു സെക്ടറുകളായി തിരിച്ചായിരുന്നു ശ്രമദാനം.
സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, പൊലീസ്, ഫയർ ഫോഴ്സ്, കുടുംബശ്രീ ഹരിതകർമ്മസേന, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും പങ്കാളികളായി.
ഒക്ടോബർ എട്ട് വരെയുണ്ടാവും ജനകീയ ശുചിത്വ വാരാഘോഷം. ഇന്നലെ വാർഡ് തലത്തിലായിരുന്നു ശുചീകരണം. ഇന്ന് ബസ് സ്റ്റാൻഡ്, മാർക്കറ്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലായിരിക്കും. നാളെ മാനാഞ്ചിറ, മറ്റു പാർക്കുകൾ, ആറിന് ദേശീയപാത, ഏഴിന് പൊതുശൗചാലയങ്ങൾ, ആശുപത്രികൾ, എട്ടിന് സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലെയും ശുചീകരണം ഏറ്റെടുക്കും.
ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീ, നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ, അഡീഷണൽ സെക്രട്ടറി സജി, ഹെൽത്ത് ഓഫീസർ ഡോ. മിലു മോഹൻദാസ് , ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ തുടങ്ങിയവരെ കൂടാതെ കൗൺസിലർമാരും സംബന്ധിച്ചു.
നഗരത്തിൽ ഏഴു റോഡുകൾ കൂടി;
സരോവരം പാലവും വരും
കോഴിക്കോട്: സിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ഏഴു റോഡുകളും ഒരു പാലവും വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രമായ സരോവരത്തിലായിരിക്കും പുതിയ പാലം. 'സുന്ദരതീരം' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കടൽത്തീരങ്ങൾ വൃത്തിയുള്ളതായാൽ തന്നെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാവും. പ്രധാന തെരുവുകൾ രാത്രികാലങ്ങളിൽ ഫുഡ് സ്ട്രീറ്റാക്കി മാറ്റുന്ന പദ്ധതിയും ജില്ലയിൽ നടപ്പാക്കും. സഞ്ചാരികൾക്ക് കോഴിക്കോടിന്റെ തനതുഭക്ഷ്യവിഭവങ്ങൾ രുചിക്കാൻ ഇതിലൂടെ അവസരമുണ്ടാവും. കാലപ്പഴക്കം ചെന്ന പാലങ്ങൾ വിദേശരാജ്യങ്ങളിലേതുപോലെ മനോഹരമായ ആർക്കിടെക്ചർ പ്രവൃത്തികളോടെ ഭക്ഷ്യകേന്ദ്രങ്ങളാക്കി മാറ്റാനും പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |