കണ്ണൂർ: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ ഇരുനില വീടിന്റെ മച്ച് തകർന്നു വീണ് മരണമടഞ്ഞു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി പവിത്രന്റെ ഭാര്യ വസന്തയ്ക്കാണ് (60) ദാരുണാന്ത്യം. മുകളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ഇവരുടെ മകൻ ഷിബു (41) കട്ടിലോടെ താഴെ പതിച്ചെങ്കിലും പരിക്കോടെ രക്ഷപ്പെട്ടു. ഷിബുവിനെ എ.കെ.ജി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിയിലെ അലമാര, മേശ തുടങ്ങിയ സാധനങ്ങളും പലകയ്ക്കൊപ്പം വസന്തയുടെ മേൽ പതിക്കുകയായിരുന്നു. തകർന്നുവീണ മച്ചിന് അൻപത് വർഷം പഴക്കമുണ്ട്.
ഇന്നലെ പുലർച്ചെയാണ് അപകടം. പഴക്കമുള്ള ഓട് മേഞ്ഞ വീട്ടിലെ മച്ചിലെ മരം കൊണ്ടുള്ള ബീം ദ്രവിച്ചതാണ് അപകട കാരണം. വസന്ത കിടന്നിരുന്ന മുറിയുടെ മുകൾഭാഗത്ത് ഇന്റീരിയർ വർക്ക് നടത്തിയിരുന്നതിനാൽ ബീം ദ്രവിച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന പവിത്രനും ഇളയ മകൻ ഷിജുവും ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും മുറി അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ തുറക്കാനായില്ല. വിവരമറിയിച്ചയുടൻ ഫയർ ഫോഴ്സ് എത്തി വാതിൽ തകർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്തമൊലിച്ച് ചുമരിനോട് ചേർന്ന് ചാരിനിൽക്കുന്ന നിലയിലായിരുന്നു ഷിബു. അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും വസന്ത മരിച്ചിരുന്നു. മക്കളായ ഷിബുവും ഷിജുവും എക്സൈഡ് ബാറ്ററി വിതരണക്കാരാണ്. പവിത്രൻ പുതിയതെരുവിൽ ഷോപ്പിംഗ് കോംപ്ളക്സ് നടത്തുന്നു. മകൾ: ഷിംന. മരുമകൻ: ധനേഷ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു.
അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ഇ. ഉണ്ണികൃഷ്ണന്റെ നേതൃത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |