കെ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ശമ്പള കമ്മിഷന്റെ ശുപാർശകളടങ്ങിയ ശമ്പള -പെൻഷൻ പരിഷ്കരണം 2019 ജൂലായ് മുതൽ സർക്കാർ നടപ്പാക്കിയിരിക്കുകയാണ്.
കേരളത്തിന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് 2018-19 വർഷം ശമ്പളവും പെൻഷനും ഉൾപ്പെടെ 56 ശതമാനം മാറ്റിവയ്ക്കേണ്ടിവരുന്ന ഗൗരവതരമായ പശ്ചാത്തലത്തിൽ കർശന ചെലവ് ചുരുക്കൽ അനിവാര്യമായിരുന്നു. 1974- ൽ ഒരു ശമ്പള കമ്മിഷനില്ലാതെ അന്നത്തെ ധനകാര്യ സെക്രട്ടറി കെ.ബി. രവീന്ദ്രൻ നായർ
നേരിട്ട് നടത്തിയ ശമ്പള പരിഷ്കരണമുൾപ്പെടെ നാളിതുവരെയുള്ള എല്ലാ കമ്മിഷനുകളുടെയും മുമ്പാകെ നിവേദനം നല്കി, ചർച്ച നടത്തിയ വ്യക്തിയാണ് ലേഖകൻ. ആർ. നാരായണൻ കമ്മിഷൻ ശുപാർശ ചെയ്ത ഒരേ റാങ്ക് ഒരേ പെൻഷൻ സ്കീം നടപ്പാക്കി കിട്ടാൻ പെൻഷണേഴ്സ് ഐക്യവേദിയുടെ നേതൃത്വത്തിൽ നിയമയുദ്ധം നടത്തേണ്ടിവന്നു.
ജീവനക്കാരുടെ പെൻഷൻപ്രായം 57 ആയി ഉയർത്തണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട ശുപാർശകളിലൊന്ന്. 1979 നവംബറിൽ ധനകാര്യ വകുപ്പിൽനിന്ന് സമർപ്പിച്ച പെൻഷൻപ്രായം സംബന്ധിച്ച ഫയൽ മടങ്ങിയത് പ്രായം 58 ആയി വർദ്ധിപ്പിക്കാനുള്ള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ഉത്തരവോടെയാണ്. എന്നാൽ, കാബിനറ്റ് നോട്ട് തയ്യാറാക്കുന്നതിനിടയിൽ സി.എച്ച് മന്ത്രിസഭ രാജിവയ്ക്കേണ്ടിവന്നു. തന്മൂലം പെൻഷൻ പ്രായവർദ്ധന എക്കാലത്തും സജീവ വിഷയമായി നിലനിൽക്കുന്നു. തുടർന്നുവന്ന പി.കെ.വി മന്ത്രിസഭ 56 ൽ നിന്ന് വീണ്ടും 55 ആയി നിലനിറുത്താൻ തീരുമാനിച്ചു. വിരമിക്കൽ ധനകാര്യ വർഷത്തിന്റെ അവസാനമാക്കി തീയതി ഏകീകരിച്ചുകൊണ്ടുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തീരുമാനം വിവാദമാവുകയും തുടർന്ന് പിൻവലിക്കുകയും ചെയ്തു. 2012 ൽ ധനമന്ത്രി കെ.എം. മാണിയുടെ ബഡ്‌ജറ്റ് പ്രഖ്യാപനത്തെ തുടർന്ന് അശാസ്ത്രീയ മാനദണ്ഡങ്ങൾ മാറ്റി ഉമ്മൻചാണ്ടി സർക്കാർ 56 ആയി വർദ്ധിപ്പിച്ചു. പെൻഷൻ പ്രായം 57 ആക്കണമെന്ന കമ്മിഷന്റെ ഇപ്പോഴത്തെ നിർദ്ദേശം തൊഴിലില്ലായ്മയുടെ പേരിൽ മാറ്റിവയ്ക്കേണ്ടതല്ല.
കേരളത്തിൽ ആയുർദൈർഘ്യം ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. എയ്ഡഡ് സ്കൂളുകളിലെയും എയ്ഡഡ് കോളേജുകളിലെയും അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾക്ക് മാനേജ്മെന്റുകൾക്കുകൂടി പ്രാതിനിധ്യം നൽകി നിയമസാധ്യതയുള്ള ഒരു റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണമെന്നത്
മറ്റൊരു ശുപാർശ. നിയമന പരാതി പരിഹരിക്കാൻ വിദ്യാഭ്യാസ ഓബുഡ്‌സ്‌മാനെ നിയമിക്കാനും ശുപാർശയിലുണ്ട്.
മറ്റൊരു ശ്രദ്ധേയ നിർദ്ദേശം പി.എസ്.സി അംഗങ്ങളുടെ അംഗസംഖ്യ കുറയ്ക്കണമെന്നാണ്. അംഗങ്ങളിൽ പകുതിപ്പേർ സർക്കാർ മേഖലയിൽ നിന്നുള്ളവരാകണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. പൊതുരംഗത്ത് നിന്നും കക്ഷിരാഷ്ട്രീയത്തിൽനിന്നും യോഗ്യത കണക്കിലെടുക്കാതെ നിയമിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. യു.പി.എസ്.സിയിലും വിവിധ സംസ്ഥാനങ്ങളിലും അംഗസംഖ്യ പരിമിതമാണെന്നിരിക്കെ കേരളത്തിൽ 15 പി.എസ്.സി അംഗങ്ങൾ എന്നത് സാധൂകരിക്കത്തക്കതല്ല.
(ലേഖകൻ കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് ഫോൺ: 9567934095 )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |