വാഷിംഗ്ണ്‍: ഫേസ്ബുക്കിന്റെ ആപ്പുകളും സൈറ്റുകളും കുട്ടികളെ മോശമായി ബാധിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിലെ മുൻ പ്രൊഡക്ട് മാനേജർ ഫ്രാന്‍സെസ് ഹോഗെൻ. കാപ്പിറ്റോൾ ഹില്ലിൽ ചൊവ്വാഴ്ച നടന്ന ഹിയറിംഗിൽ സംസാരിക്കുകയായിരുന്നു അവർ.
ഫേസ്ബുക്ക് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നുവെന്നും ഹോഗെൻ ആരോപിച്ചു.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എങ്ങനെയാണ് സുരക്ഷിതമാക്കേണ്ടതെന്ന് കമ്പനിക്ക് കൃത്യമായറിയാം. എന്നാൽ, അതിന് വേണ്ട മാറ്റങ്ങൾ അവർ നടപ്പിലാക്കുന്നില്ല. കാരണം അവരുടെ ലക്ഷ്യം സാമ്പത്തിക ലാഭമാണ്. എല്ലാ തരം നിയന്ത്രണത്തിനുള്ള അധികാരവുമുണ്ടെങ്കിലും മാർക്ക് സക്കര്‍ബർഗ് ഒന്നും ചെയ്യുന്നില്ലെന്നും ഹോഗെൻ വിമർശിച്ചു.
തിങ്കളാഴ്ച രാത്രി ഫേസ്ബുക്ക് മണിക്കൂറോളം നിശ്ചലമായതിനെക്കുറിച്ചും ഹോഗെൻ പ്രതികരിച്ചു.എന്തുകൊണ്ടാണ് ഫേസ്ബുക്ക് സേവനങ്ങൾ കുറച്ച് സമയത്തേക്ക് നിന്നുപോയതെന്ന് എനിക്കറിയില്ല. എങ്കിലും ആ കുറച്ച് സമയത്തേക്കെങ്കിലും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും യുവജനങ്ങളിൽ സ്വന്തം ശരീരത്തെ പറ്റി അപകർഷതാബോധം വളരാനും ഫേസ്ബുക്ക് കാരണമായില്ലല്ലോ എന്ന സമാധാനമുണ്ടെന്നും ഹോഗെൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിന്റെ പല ആഭ്യന്തര രേഖകളും വാൾസ്ട്രീറ്റ് ജേണലിന് കൈമാറിയിട്ടുണ്ട്. ഒരു പഠനത്തിൽ പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ഫേസ്ബുക്ക് ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ആരോപണങ്ങളെ ഗൗരവമായെടുത്തിട്ടുണ്ട്. ഫേസ്ബുക്കിന്റെ സുരക്ഷാ, സ്വകാര്യതാ പോളിസികളിൽ മാറ്റം വരുത്തണമെന്ന് ഇരു പാർട്ടികളും അഭിപ്രായപ്പെട്ടു. അതേസമയം, തങ്ങളുടെ നയങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്താൻ ഫേസ്ബുക്കിന് മേലുള്ള സമ്മർദ്ദം ശക്തമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |