തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. എൻജിനിയറിംഗ് കോളേജുകളിൽ ഉൾപ്പെടെ സ്ഥാനക്കയറ്റത്തിലൂടെ വിവിധ തസ്തികകളിൽ നിയമനം ലഭിച്ച, നിശ്ചിത യോഗ്യതകളില്ലാത്ത അദ്ധ്യാപകരെ പഴയ ലാവണങ്ങളിലേയ്ക്ക് തരം താഴ്ത്തും. ചട്ടവിരുദ്ധമായി 2008 മുതൽ സ്ഥാനക്കയറ്റം നേടി സർവീസിൽ തുടരുന്ന ഇവർക്ക് പകരം,മതിയായ യോഗ്യതയുള്ളവർക്ക് പുതിയ നിയമനം നൽകും. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
2010ലെ എ.ഐ.സി.ടി.ഇ വ്യവസ്ഥകൾ പാലിച്ച് , അയോഗ്യർക്ക് പകരം,പ്രിൻസിപ്പൽ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലാണ് പുതിയ നിയമനം . എൻജിനിയറിംഗ് കോളേജുകളിലെ 961 അദ്ധ്യാപകർ അയോഗ്യരാണെന്നാണ് സി.എ.ജി കണ്ടെത്തിയത്. ഗവ. കോളേജുകളിൽ 93, എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 69, സ്വാശ്രയ കോളേജുകളിൽ 750 വീതം അയോഗ്യരായ അദ്ധ്യാപകരുണ്ടെന്നാണ് കണ്ടെത്തൽ. എ.ഐ.സി.ടി.ഇ ചട്ടപ്രകാരമുള്ള ഗവേഷണ ബിരുദമില്ലാത്തതാണ് ഇവരുടെ പ്രധാന ന്യൂനതയായി സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. അയോഗ്യരെ തരം താഴ്ത്താനും ,പകരം നിയമനത്തിനുമുള്ള സമിതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനും, സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ, ഡീൻ, കാലിക്കറ്റ് എൻ.ഐ.ടിയിലെ വിവിധ വകുപ്പുകളിലെ പ്രൊഫസർമാർ എന്നിവർ അംഗങ്ങളുമാണ്.
ചട്ടങ്ങളിൽ ഇളവ് നൽകാൻ സർക്കാരിന് അധികാരമില്ല
എൻജിനിയറിംഗ് കോളേജ് അദ്ധ്യാപക നിയമനം സംബന്ധിച്ച എ.ഐ.സി.ടി.ഇ, യു.ജി.സി ചട്ടങ്ങളിൽ ഇളവു നൽകാനോ, മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ല. എന്നിട്ടും അദ്ധ്യാപക സംഘടനകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി യോഗ്യതകളിൽ കുറവ് വരുത്തി പ്രൊമോഷൻ നേടിയെടുക്കുകയായിരുന്നു.അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങളിലാണ് സർക്കാർ ഇളവനുവദിച്ചത്.
അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപക സ്ഥാനക്കയറ്റം എ.ഐ.സി.ടി.ഇ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ സാങ്കേതിക സർവകലാശാല ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. എല്ലാ കോളേജുകളിലെയും അദ്ധ്യാപകരുടെ യോഗ്യതകൾ ആവശ്യപ്പെട്ട് സർവകലാശാലാ രജിസ്ട്രാർ പ്രിൻസിപ്പൽമാർക്ക് കത്തയച്ചു.
തരം താഴ്‌ത്തൽ കുരുക്ക് ഇങ്ങനെ
ഗവ. കോളേജുകളിലെ അദ്ധ്യാപകരുടെ യോഗ്യതകളും സ്ഥാനക്കയറ്റവുമാണ് സമിതി പുന:പരിശോധിക്കുന്നത്. യോഗ്യതയില്ലാത്ത പ്രിൻസിപ്പൽമാരെ അസോസിയറ്റ് പ്രൊഫസർമാരാക്കിയേക്കും.
എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെ യോഗ്യതകൾ സാങ്കേതിക സർവകലാശാല പരിശോധിക്കും
ഐ.എച്ച്.ആർ.ഡി, കേപ്പ്, കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ, എൽ.ബി.എസ് തുടങ്ങിയ, ഗവ.നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെ നിയമനവും യോഗ്യതകളും സർവകലാശാല അംഗീകരിക്കുന്നില്ലെങ്കിലും, എ.ഐ.സി.ടി.ഇ ശമ്പളസ്കെയിൽ നൽകുന്നുണ്ട്. ഇവിടങ്ങളിലെ യോഗ്യതകളും പരിശോധിക്കും.
സ്വാശ്രയ കോളേജുകളിൽ അംഗീകൃത എം.ടെക്കില്ലാത്ത നിരവധി അസി.പ്രൊഫസർമാരുണ്ട്. സർവകലാശാലയുടെ പരിശോധനയിൽ ഇവർ പുറത്താക്കപ്പെടും.
ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങൾ കാരണം, അർഹമായ പ്രൊമോഷനുകൾ നഷ്ടമായവർ സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് ,യോഗ്യതാ പരിശോധനയ്ക്ക് സമിതി രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |