കൊച്ചി: കൊവിഡ് വില്ലൻ വേഷമണിഞ്ഞപ്പോൾ തിരശീലയണിഞ്ഞ നാടകക്കാലത്തിന് വീടുകളിലെ സ്വീകരണമുറിയിൽ ഐ.ടി. ജോസഫ് പുനർജന്മം നൽകി. തോപ്പുംപടി ഇല്ലിപ്പറമ്പിൽ വീടിന്റെ സ്വീകരണമുറിയിൽ അരങ്ങൊരുങ്ങിയതോടെ പുതുചരിത്രം പിറന്നു. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് രചിച്ച 'മത്തായിയുടെ മരണമാണ്" അവതരിപ്പിച്ചത്.
ഐ.ടി. ജോസഫും സുഹൃത്ത് മീനാരാജയുമായിരുന്നു അഭിനേതാക്കൾ. പശ്ചാത്തലസംഗീതം സാലിമോൻ കുമ്പളങ്ങി. കർട്ടനും പശ്ചാത്തലവുമില്ലാത്ത അവതരണം.
ചുറ്റുമിരുന്ന കാണികൾ ആവേശത്തോടെ കൈതട്ടി മൂന്നു ദിവസത്തെ നാടക പരമ്പര സ്വീകരിച്ചു. മുറിയിലും കാണികളിരുന്നു. നവംബർ ആദ്യവാരം അടുത്ത നാടകം അവതരിപ്പിക്കും.
കൊവിഡിന് മുമ്പും ഇരുവരും ചേർന്ന് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകം സദസുകളിൽ കളിച്ചിട്ടുണ്ട്. സംഗതി ഹിറ്റായതിനാൽ കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കും.
ടിക്കറ്റിന് 100 രൂപ
15-20 കാണികളെ പ്രതീക്ഷിച്ചിടത്ത് 45 പേർ വരെയെത്തി. ടിക്കറ്റിന് 100 രൂപ. 500 മുതൽ 1000 രൂപ വരെ നൽകിയവരുണ്ട്. വരുമാനം നാടകത്തിന്റെയും പ്രവർത്തകരുടെയും ക്ഷേമത്തിന് ഉപയോഗിക്കും. അവശ കലാകാരന്മാരെയും സഹായിക്കും.
'അരങ്ങുകൾ നഷ്ടപ്പെട്ടതോടെതാണ് വീട്ടിലേക്ക് നാടകം എന്ന ആശയമുണ്ടായത്. കൊവിഡിൽ തളർന്ന നാടകപ്രവർത്തകർക്ക് പുതിയ ഉദ്യമം മാതൃകയാണ്. തളർന്നിരിക്കുന്ന പലർക്കും ആത്മവിശ്വാസം നൽകാൻ സാധിച്ചു. നാടകത്തെ സ്നേഹിക്കുന്നവർ ഇന്നുമുണ്ട്. വീട്ടുമുറ്റങ്ങളിലെ ചെറു വേദികളിൽ നാടകം നടത്തിയാൽപോലും കാണികൾ എത്തുമെന്നത് പ്രതീക്ഷയാണ്".
- ഐ.ടി. ജോസഫ്,
നാടക പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |