സൺറൈസേഴ്സ് ഹൈദരാബാദ് ബാംഗ്ളൂരിനെ നാലുറൺസിന് തോൽപ്പിച്ചു
അബുദാബി : ഐ.പി.എല്ലിൽ പ്ളേ ഓഫ് കാണില്ലെന്ന് ഉറപ്പുള്ള സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നലെ നടന്ന മത്സരത്തിൽ പ്ളേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ നാലുറൺസിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന സൺറൈസേഴ്സ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തപ്പോൾ ആർ.സി.ബിയുടെ മറുപടി 137/6ൽ ഒതുങ്ങി.
44 റൺസ് അടിച്ച ഓപ്പണർ ജേസൺ റോയ്‌യുടെയും 31 റൺസ് നേടിയ ക്യാപ്ടൻ കേൻ വില്യംസണിന്റെയും പോരാട്ടമാണ് ഹൈദരാബാദിനെ മുന്നോട്ടുനയിച്ചത്.
ആർ.സി.ബിക്ക് വേണ്ടി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡാൻ ക്രിസ്റ്റ്യന് രണ്ട് വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ബാംഗ്ളൂരിന് നായകൻ വിരാട് കൊഹ്‌ലിയെ(5) ആദ്യ ഓവറിൽത്തന്നെ നഷ്ടമായി. നാലാം ഓവറിൽ ഡാൻ ക്രിസ്റ്റ്യനെയും (1) നഷ്ടമായി. ഏഴാം ഓവറിൽ ശ്രീകാർ ഭരതും (12) പുറത്തായി. തുടർന്ന് ദേവ്ദത്ത് പടിക്കലും (41) ഗ്ളെൻ മാക്സ‌്‌വെല്ലും (40) ചേർന്ന് 92ലെത്തിച്ചു. ഇരുവരും മടങ്ങിയ ശേഷം ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിരുന്നിട്ടും ജയിക്കാൻ 13 റൺസ് മാത്രം മതിയായിരുന്ന അവസാന ഓവറിൽ ഭുവനേശ്വർ കുമാർ നിയന്ത്രണത്തോടെ പന്തെറിഞ്ഞ് മത്സരത്തിന്റെ വിധി കുറിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |