തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി. അൻവർ തുടർച്ചയായി നിയമസഭയിൽ വരാതിരിക്കുന്നത് ബിസിനസ് ആവശ്യത്തിന്റെ ഭാഗമായിട്ടാണെങ്കിൽ എം.എൽ.എ സ്ഥാനം അദ്ദേഹം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനധികൃതമായി സഭയിൽ ഹാജരാകാതിരിക്കുന്ന അൻവറിന്റെ കാര്യത്തിൽ എൽ.ഡി.എഫ് നിലപാട് വ്യക്തമാക്കണം. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിലും അൻവർ ഹാജരാകാത്തത് വിവാദമായ സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഒരു മാസത്തോളം നീണ്ടുനിന്ന രണ്ടാം സമ്മേളനത്തിൽ അൻവർ ഒരു ദിവസം പോലും ഹാജരായിരുന്നില്ല. ഒന്നാം സമ്മേളനത്തിൽ ഹാജരായത് ആകെ അഞ്ച് ദിവസമാണ്. അവധി അപേക്ഷ പോലും നൽകാതെയാണ് സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അറുപത് ദിവസം തുടർച്ചയായി സഭാസമ്മേളനത്തിൽ ഹാജരാകാതിരിക്കുന്ന അംഗത്തെ അയോഗ്യനാക്കാനാകുമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അൻവർ ആഫ്രിക്കയിൽ ഖനന ആവശ്യത്തിന് പോയിരിക്കുകയാണെന്നാണ് പ്രചാരണം.
സതീശന്റെ ഉപദേശം വേണ്ട: പി.വി. അൻവർ
എപ്പോൾ സഭയിലെത്തണമെന്ന് തനിക്കറിയാമെന്നും ഇതിൽ വി.ഡി. സതീശന്റെ ഉപദേശം വേണ്ടെന്നും വിദേശത്ത് നിന്ന് പി.വി. അൻവർ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് തന്നെ ധാർമ്മികത പഠിപ്പിക്കേണ്ട. ജനങ്ങളോടുള്ള ബാദ്ധ്യത നിറവേറ്റാൻ തനിക്കറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |