ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിൽ പയറ്റിത്തെളിഞ്ഞ ലക്ഷണമൊത്ത കാർട്ടൂണിസ്റ്റായിരുന്നു യേശുദാസൻ. അബു എബ്രഹാം, ഒ.വി വിജയൻ, കുട്ടി, സാമുവൽ, ബാലൻ തുടങ്ങി ശങ്കേഴ്സ് വീക്കിലിയെന്ന കാർട്ടൂൺ സർവകലാശാലയിൽനിന്ന് പുറത്തിറങ്ങിയ പ്രഗല്‌ഭ മലയാളി കാർട്ടൂണിസ്റ്റുകളിൽ യേശുദാസനെപ്പോലെ അരനൂറ്റാണ്ടിലധികം സംസ്ഥാന -ദേശീയ രാഷ്‌ട്രീയത്തിലെ ഗതിവിഗതികൾ കറുപ്പിലും വെളുപ്പിലും അടയാളപ്പെടുത്താൻ സാധിച്ച മറ്റൊരു കാർട്ടൂണിസ്റ്റ് ഇല്ല. നെഹ്റു മുതൽ മോദി വരെ, ഇഎംഎസ് മുതൽ പിണറായി വിജയൻ വരെ. നിരവധി ഭരണാധികാരികളും രാഷ്‌ട്രീയമാറ്റങ്ങളും അദ്ദേഹത്തിന്റെ വരകളിൽ നിറഞ്ഞു.
മലയാളത്തിന്റെ കാർട്ടൂൺ കാരണവരായിരുന്നു യേശുദാസൻ. വേഷത്തിൽ ആനച്ചന്തം. ചുളിവുവീഴാത്ത ഖാദി സിൽക്ക് ഷർട്ട്, സ്വർണക്കണ്ണട, കല്ലുവച്ച മോതിരം, തിളങ്ങുന്ന പുഞ്ചിരി, മൃദുഭാഷണം. ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ആകർഷിക്കുന്ന തലയെടുപ്പ്.
വരയിലും ഉണ്ടായിരുന്നു നിഷ്ഠ. ശങ്കർ എന്ന കർക്കശക്കാരനായ കാരണവരുടെ കളരിയിലെ പാഠങ്ങൾ അദ്ദേഹം വരയിൽ വ്രതം പോലെ പിന്തുടർന്നു. വിജയനും അബുവും കുട്ടിയും ശങ്കറിന്റെ പാരമ്പര്യരീതികളിൽ നിന്ന് വഴിമാറി പുതിയ രചനാ ശൈലികൾ രൂപപ്പെടുത്തിയപ്പോഴും ഡേവിഡ് ലോയും ശങ്കറും പിൻപറ്റിയ വരയിലെ ക്ലാസിക് ശൈലി യേശുദാസൻ അണുവിടാതെ മുറുകെ പിടിച്ചു.
അസാമാന്യമായ നിരീക്ഷണപാടവമാണ് കാർട്ടൂണിസ്റ്റിന് വേണ്ടതെന്ന് അദ്ദേഹം പറയുമായിരുന്നു. ഇ.എം.എസിനെ വരയ്ക്കുമ്പോൾ പോക്കറ്റിൽ മൂന്നുപേന കൃത്യമായി വേണം. യേശുദാസന്റെ കാർട്ടൂണുകളിലെ ഇ.എം,എസിന്റെ തലയിലെ കുഴി പിന്നീട് പല കാർട്ടൂണിസ്റ്റുകളും അതുപോലെ പകർത്തി. കരുണാകരന്റെ വലതുകവിളിലെ മറുകിന് മകൻ മുരളിയുടെ പേരിന്റെ ആദ്യാക്ഷരമായ 'എം' ആകൃതിയാണെന്ന് യേശുദാസൻ കണ്ടെത്തുകയും കാർട്ടൂണിൽ രേഖപ്പെടുത്തുകയും ചെയ്തു. മമതാ ബാനർജിയുടെ ഹവായ് ചെരിപ്പും എം.എം ഹസൻ വലതുകൈയിൽ കെട്ടിയ വാച്ചുമെല്ലാം യേശുദാസന്റെ കാർട്ടൂണുകളിൽ കൃത്യതയോടെ പ്രതിഫലിച്ചു. വളയമില്ലാതെ ചാടി വരയിൽ അലംഭാവം കാണിക്കുന്ന പുതുതലമുറ കാർട്ടൂണിസ്റ്റുകളെ ശാസിക്കാനും തിരുത്താനും അദ്ദേഹം മടിച്ചിരുന്നില്ല.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ നടന്ന വിമോചനസമരകാലത്ത് സർക്കാരിനെ അതിനിശിതമായി വിമർശിക്കുന്ന കാർട്ടൂണുകൾ പ്രാധാന്യത്തോടെ പത്രങ്ങൾ പ്രസിദ്ധീകരിച്ചു. കെ.എസ് പിള്ളയടക്കം അക്കാലത്തെ പ്രമുഖ കാർട്ടൂണിസ്റ്റുകളെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലായിരുന്നു.
കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് സി.പി.ഐ മുഖപത്രമായ ജനയുഗം കാർട്ടൂണിലൂടെ തന്നെ മറുപടി നൽകി. യേശുദാസന്റെ കിട്ടുമ്മാവനിലൂടെ വിമോചന സമരത്തേയും മന്നത്ത് പത്മനാഭനേയും സരസമായി കളിയാക്കി ജനയുഗം ശക്തമായ പ്രതിരോധം തീർത്തു. അതിരൂക്ഷ വിമർശനം അഴിച്ചു വിട്ടായിരുന്നു കിട്ടുമ്മാവന്റെ തുടക്കം.
കേരള കാർട്ടൂൺ ചരിത്രത്തിൽ മറ്റൊരു കഥാപാത്രത്തിനും അന്നോളം ലഭിക്കാത്ത വരവേല്പ് കിട്ടുമ്മാവന് ലഭിച്ചു. കിട്ടുമ്മാവനെന്ന മുഖ്യ കഥാപാത്രത്തോടൊപ്പം പൈലി, കാർത്ത്യായനി, പാച്ചരൻ ഭാഗവതർ, ചെവിയൻ പപ്പു, കാഥികൻ കിണറ്റുകുഴി, അയൽക്കാരൻ വേലുപിള്ള, ചായക്കടക്കാരൻ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത്രയേറെ കഥാപാത്രങ്ങൾ ഒരു പോക്കറ്റ് കാർട്ടൂണിൽ ഉണ്ടായിട്ടില്ല എന്നത് പ്രത്യേകതയാണ്. കമ്മ്യൂണിസ്റ്റ് ജാഥകളിൽ ഈ കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് പ്രവർത്തകർ പങ്കെടുക്കുമായിരുന്നു. സ്ഥിരം കഥാപാത്രത്തെ കേന്ദ്രീകരിച്ച് മലയാളത്തിൽ തുടർച്ചയായി പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലക്ഷണമൊത്ത ആദ്യപോക്കറ്റ് കാർട്ടൂൺ കോളം യേശുദാസന്റെ കിട്ടുമ്മാവനാണ്.
ശങ്കേഴ്സ് വീക്ക്‌ലി,ജനയുഗം,അസാധു, ടക് ടക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചതിനു ശേഷമാണ് യേശുദാസൻ മലയാള മനോരമയിൽ കാർട്ടൂണിസ്റ്റായി ചേരുന്നത്. മനോരമ വിട്ടതിനുശേഷം മെട്രോവാർത്തയിലും ദേശാഭിമാനിയിലും ജനയുഗത്തിലും സജീവമായി വര തുടർന്നിരുന്നു.
ആറു പതിറ്റാണ്ട് കാലം വരയെ വരദാനമാക്കിയ മലയാളത്തിന്റെ കാർട്ടൂൺ കാരണവർ വിട പറഞ്ഞിരിക്കുന്നു. കറുപ്പിലും വെളുപ്പിലും കോറിയിട്ട ചരിത്രരേഖകളായി അദ്ദേഹത്തിന്റെ കാർട്ടൂണുകൾ എന്നെന്നും നിലനില്‌ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |