ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പി.എം കെയർ ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അനാഥരായ കുട്ടികളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്വയംപര്യാപ്തത തുടങ്ങിയവ ഉറപ്പാക്കുന്നതാണ് പദ്ധതി. കുട്ടികൾക്ക് 23 വയസാകുന്നത് വരെ പി.എം കെയറിൽ നിന്ന് പ്രതിമാസ സ്റ്റൈപൻഡ് ഉൾപ്പടെ ധനസഹായം ലഭിക്കും. കൊവിഡ് പ്രതിസന്ധിയിൽ മാതാപിതാക്കളെ നഷ്ടപ്പെടുകയോ ഒരു രക്ഷിതാവിനെ മാത്രം നഷ്ടപ്പെടുകയോ ചെയ്ത കുട്ടികൾക്കാണ് അർഹത. മാതാപിതാക്കൾ മരിക്കുമ്പോൾ കുട്ടിക്ക് 18 വയസിൽ താഴെയായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെ യൂണിഫോം, പുസ്തകം എന്നിവ ഉൾപ്പടെയുള്ള ചെലവുകളും പി.എം. കെയേഴ്സിൽ നിന്ന് വഹിക്കും.
2020 മാർച്ച് പതിനൊന്ന് മുതൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പദ്ധതിയിൽ ചേരാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഡിസംബർ 31.
നിക്ഷേപം ഇങ്ങനെ
കുട്ടികളുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ തുക നിക്ഷേപിക്കും
18 വയസ് തികയുന്നത് മുതൽ 23 വയസ് വരെ ഈ തുകയിൽ നിന്ന് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.
23 വയസാകുമ്പോൾ പത്തു ലക്ഷം രൂപ ലഭിക്കും.
ഉന്നതപഠനത്തിന് വിദ്യാഭ്യാസ ലോൺ. അതിന്റെ പലിശ പി.എം. കെയേഴ്സിൽ നിന്ന് അടയ്ക്കും.
ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി 18 വയസ് വരെ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്.
പ്രീമിയം പി.എം. കെയേഴ്സിൽ നിന്ന് അടയ്ക്കും.
സംരക്ഷകൻ മജിസ്ട്രേറ്റ്
ശിശു സംരക്ഷണ സമിതിയുടെ സഹായത്തോടെ ഉറ്റ ബന്ധുക്കളെ ഏൽപ്പിക്കുന്ന കുട്ടികളുടെ സംരക്ഷണം ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പു വരുത്തണം. മാതാപിതാക്കൾ നഷ്ടപ്പെട്ട സഹോദരങ്ങൾ ആണെങ്കിൽ അവരെ ഒരേ സ്ഥലത്ത് നിറുത്തണം. കുട്ടികൾ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ബാലാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്നത് പ്രകാരം മറ്റുള്ളവരെ (വളർത്തച്ഛൻ/വളർത്തമ്മ) ചുമതല ഏല്പിക്കണം. അതിനാകുന്നില്ലെങ്കിൽ കുട്ടികളെ അവരുടെ പ്രായപരിധിക്ക് അനുസരിച്ചുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കണം.
പത്തു വയസിന് മുകളിലുള്ള കുട്ടികളുടെ സംരക്ഷണത്തിന് മേൽപ്പറഞ്ഞ സംവിധാനങ്ങൾ ലഭ്യമായില്ലെങ്കിൽ അവരെ റെസിഡൻഷ്യൽ സ്‌കൂളുകളിൽ ചേർക്കണം.
ആറു വയസിൽ താഴെയുള്ള കുട്ടികളാണെങ്കിൽ അങ്കണവാടികളിൽ നിന്നുള്ള സേവനങ്ങളും പോഷകാഹാരവും ഉറപ്പു വരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |