തിരുവനന്തപുരം: ഭൂമി തരം മാറ്റാനുള്ള അപേക്ഷകൾ ആറ് മാസത്തിനകം തീർപ്പാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. ആകെ 78,541 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 27(എ) ചട്ടപ്രകാരം 50,902ഉം 4(ഡി) പ്രകാരം 27,639 അപേക്ഷകളും ഉൾപ്പെടുന്നു. നടപടികൾ വേഗത്തിലാക്കാൻ റവന്യു ഡിവിഷൻ തലത്തിൽ ആറ് ജീവനക്കാരെ വീതം അധികം നിയോഗിക്കും. വാഹനം, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് കെ. ബാബുവിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.
വില്ലേജ്, കൃഷി ഓഫീസ് എന്നിവിടങ്ങിലെ റിപ്പോർട്ടും സ്ഥല പരിശോധനാറിപ്പോർട്ടും ഇതിന് ആവശ്യമുണ്ട്. കൊവിഡ്, തിരഞ്ഞെടുപ്പ് എന്നിവ മൂലമാണ് വൈകിയത്. 25 സെന്റ് വരെയുള്ളവർക്ക് ഫീസിളവ് നൽകിയിരുന്നു. നടപടികൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |