ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ശ്രീനഗറിലെ സഫ മേഖലയിലെ സർക്കാർ സ്‌കൂളിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വനിതാ പ്രിൻസിപ്പലും അദ്ധ്യാപകനും കൊല്ലപ്പെട്ടു.
ശ്രീനഗർ ഈദ്ഗാഹ് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 11.15ഓടെ എത്തിയ ഭീകരർ പ്രിൻസിപ്പൽ സതീന്ദർ കൗർ, അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരെ വെടിവച്ചുകൊല്ലുകയായിരുന്നു. ഇരുവരും ശ്രീനഗർ സ്വദേശികളാണ്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ സ്‌കൂളിൽ വിദ്യാർത്ഥികളുണ്ടായിരുന്നില്ല.
ഭീകരരെ കണ്ടെത്താനായി സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറിൽ മാത്രം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ ദ റസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആണെന്ന് ജമ്മു-കാശ്‌മീർ പൊലീസ് പറഞ്ഞു.
നാഷണൽ കോൺഫറൻസ് നേതാവും ജമ്മു-കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗർ ഇക്ബാൽ പാർക്കിലെ മെഡിക്കൽ ഷോപ്പ് ഉടമ മക്കാൻ ലാൽ ബിന്ദ്രു അടക്കം മൂന്നു പേരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |