ഘട്ടത്തിൽ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ നയിച്ച നവകേരള യാത്രയുടെ സമാപന ചടങ്ങ് ശംഖുംമുഖത്തുചേർന്നപ്പോൾ പിണറായി വിജയൻ ഒരു കഥ പറഞ്ഞു. ഒരു കുട്ടി കടൽ കാണാൻ വന്നു. കടലിൽ തിരകൾ ആർത്തലയ്ക്കുന്നു. കുട്ടിക്ക് വളരെ സന്തോഷമായി. കുട്ടി വേഗംപോയി ഒരു ബക്കറ്റുമായി വന്ന് അതിൽ വെള്ളംകോരി.
ബക്കറ്റിൽ നോക്കുമ്പോൾ അതിൽ തിര വരുന്നില്ല. കുട്ടിക്ക് വിഷമമായി. കുട്ടി കരഞ്ഞു. കുട്ടിയുടെ പ്രയാസം കണ്ട് ബക്കറ്റിലെ വെള്ളം പറഞ്ഞു. അല്ലയോ കുട്ടീ, ഞാൻ സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നുനിന്നാലേ തിരയാകൂ. അപ്പോഴാണ് എനിക്ക് ശക്തി വരുന്നത്.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെ ഉദ്ദേശിച്ചായിരുന്നു ഈ കഥ. പാർട്ടിക്ക് വഴങ്ങാതെ ഒറ്റയാൾ പോരാട്ടവുമായി മുന്നോട്ടു നീങ്ങുന്ന വി.എസ്സിനെയാണ് ബക്കറ്റിലെ വെള്ളത്തോട് പിണറായി വിജയൻ ഭംഗ്യന്തരേണ ഉപമിച്ചത്. ഈ ഉറുദു കവിതയുടെ സാരാംശത്തിനും ബക്കറ്റിലെ വെള്ളത്തിനുമൊക്കെ പിന്നിൽ മറ്റൊരു കഥയുണ്ട്. സി.പി.എമ്മിലെ വിഭാഗീയതക്ക് ഏറെക്കാലം വളം നൽകിയ എസ്.എൻ.സി ലാവ്ലിൻ കേസിന്റെ കഥ.
പിണറായി വിജയൻ ലാവ്ലിൻ കേസിൽ പ്രതി ചേർക്കപ്പെട്ട അതേ സമയത്തായിരുന്നു നവകേരള യാത്രയുടെ ഒരുക്കങ്ങൾ നടന്നതും. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ പ്രത്യക്ഷമായി തന്നെ പിണറായി വിജയനെതിരെയുള്ളപോരാട്ടം പാർട്ടിക്കകത്തും പുറത്തും ശക്തമാക്കിയ സമയം. പിണറായി വിജയനെതിരെ പാർട്ടി തലത്തിൽ നടപടി വേണം എന്ന് പൊളിറ്റ് ബ്യൂറോയ്ക്ക് വി.എസ്. അച്യുതാനന്ദൻ നിരവധി കത്തുകൾ എഴുതിയിരുന്ന സമയം. അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന ശക്തനായ പോരാളി എന്ന ഇമേജുമായി ഭരണത്തിലെത്തിയ വി.എസ്. അച്യുതാനന്ദനെ സംബന്ധിച്ച് ലാവ്ലിൻ കേസിൽ മറിച്ച് ഒരു നിലപാട് എടുക്കുന്നത് അസാദ്ധ്യമായിരുന്നു. പാർട്ടിയിൽ ഏറെക്കാലമായി വി.എസ്. വിഭാഗത്തിനെ ഒതുക്കിയിരിക്കുന്ന ഔദ്യോഗിക പക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള ശക്തമായ ആയുധമായി അദ്ദേഹം എല്ലായ്പ്പോഴും ലാവ്ലിൻ കേസിനെ ഉപയോഗിക്കുകയും ചെയ്തു.
ലാവ്ലിൻ കേസ് മാദ്ധ്യമങ്ങളിൽ സജീവ ചർച്ചയായ സമയത്ത് പിണറായി വിജയൻ നയിക്കുന്ന നവകേരള യാത്രയിൽ മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന സന്ദേഹം പാർട്ടിക്കകത്തും പുറത്തും ഉണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദൻ നവകേരള യാത്രയുമായി സഹകരിക്കണമെന്നു പാർട്ടി സെക്രട്ടേറിയേറ്റ് നിർദ്ദേശിക്കുകയും കൂടി ചെയ്തു. യാത്രയിൽ വി.എസിന്റെ സഹകരണം സംബന്ധിച്ച അവ്യക്തത മാദ്ധ്യമങ്ങളിൽ വാർത്തയായി. സസ്പെൻസ് പൊളിക്കാൻ വി.എസ്. ഒട്ടു തയ്യാറായതുമില്ല.
ഇതുമായി ബന്ധപ്പെട്ടാണ് കാർട്ടൂൺ വന്നത്. 'ദ ക്യൂരിയസ് കേസ് ഒഫ് ബെഞ്ചമിൻ ബട്ടൺ" എന്ന സിനിമയ്ക്ക് ആ വർഷത്തെ മികച്ച സിനിമക്കുള്ള ഓസ്കാർ അവാർഡ് കിട്ടിയ സമയമായിരുന്നു അത്. 'ദ ക്യൂരിയസ് കേസ് ഒഫ് വി.എസ് അച്ചുമ്മാൻ" എന്നായിരുന്നു കാർട്ടൂണിന്റെ പേര്. നവകേരള യാത്രയുടെ സമാപനമായ 2009 ഫെബ്രുവരി 25 ന് തലേന്ന് വി.എസ്. അച്യുതാനന്ദന്റെ വീട്ടിൽ നടക്കുന്ന ഒരു രംഗമാണ് കാർട്ടൂണിൽ ചിത്രീകരിച്ചത്. കുളിമുറിക്കകത്ത് തണുത്ത വെള്ളത്തിന്റെ ഷവർ തുറന്ന് 'നാളെ ജലദോഷം വരണേ.. പനി വരണേ." എന്നു പ്രാർത്ഥിക്കുന്ന വി.എസ്. അച്യുതാനന്ദനെയായിരുന്നു കാർട്ടൂണിൽ ചിത്രീകരിച്ചത്. ആരോഗ്യ കാരണങ്ങൾ പറഞ്ഞ് നവകേരളയാത്രയുടെ സമാപന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാനുള്ള വി.എസിന്റെ ശ്രമത്തെയാണ് ഹാസ്യാത്മകമായി കാർട്ടൂണിൽ ചിത്രീകരിച്ചത്. ഇത് കിളിവാതിലിലൂടെ കാണുന്ന പിണറായി വിജയനേയും കാർട്ടൂണിൽ ചിത്രീകരിച്ചു. ഈ കാർട്ടൂൺ വായനക്കാരെ വളരെയധികം രസിപ്പിച്ചു. കാർട്ടൂൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സമയത്ത് ഒരു വായനക്കാരൻ ഇതിലെ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചു. കുളിമുറിയിലെ ഷവറും പൈപ്പും ഒന്നിച്ച് തുറന്നിരിക്കുന്നത് എന്തിനായിരുന്നു എന്നായിരുന്നു വായനക്കാരന്റെ സംശയം. കമ്മ്യൂണിസ്റ്റുകാരനായ വി.എസ്. പ്രാർത്ഥിക്കുന്നത് പുറത്തുകേൾക്കാതിരിക്കാൻ കുളിമുറിയിലെ പൈപ്പ് തുറന്നിട്ടിരിക്കുകയാണ് എന്നാണ് വിശദീകരണം നൽകിയത്. ഇത് കാർട്ടൂണിനേക്കാൾ ആളുകളെ രസിപ്പിച്ചു. ഈ കാർട്ടൂൺ അച്ചടിച്ചു വന്ന അതേ ദിവസമായിരുന്നു നവകേരള യാത്രയുടെ സമാപനം. സസ്പെൻസിനു വിരാമമിട്ട് വി.എസ്. അച്യുതാനന്ദൻ നവകേരള യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുത്തു. വി. എസിനെ വേദിയിലിരുത്തിയായിരുന്നു പിണറായിയുടെ ബക്കറ്റ് പ്രസംഗം. തന്റെ ആശംസാ പ്രസംഗത്തിൽ വി.എസ്. അഴിമതിക്കെതിരായ തന്റെ നിലപാട് അവതരിപ്പിച്ചു. ലാവ്ലിൻ അടക്കമുള്ള അഴിമതിക്കേസുകളിൽ നിയമപരമായും രാഷ്ട്രീയപരമായും നടപടി സ്വീകരിക്കും എന്നായിരുന്നു വി.എസ്സിന്റെ പ്രസംഗം.
പിണറായിയുടെ ബക്കറ്റും കുട്ടിയും കഥ പിറ്റേന്ന് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി. ബക്കറ്റിനും വെള്ളത്തിനും പറയാനുള്ള മറ്റൊരു കഥ രണ്ട് ദിവസത്തിനുശേഷം വി.എസ് മറ്റൊരു ചടങ്ങിൽ പ്രസംഗിച്ചു.
''സോവിയറ്റ് യൂണിയൻ എന്ന മഹാസമുദ്രത്തിൽ നിന്ന് അതിശക്തമായ അലകൾ വീശിയതിനെ തുടർന്നാണ് ഇന്ത്യയെപ്പോലുള്ള, മൂന്നാംലോക രാജ്യങ്ങളിൽ മാറ്റങ്ങൾക്ക് വഴി തുറന്നത്. ഗോർബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രവും വറ്റിവരളാൻ ഇടയായി.
പിന്നീടതിൽ നിന്നുകോരുന്ന ബക്കറ്റ് വെള്ളത്തിന് മറ്റൊരു കഥയേ പറയാൻ കഴിയൂ. ഗോർബച്ചേവുമാരുടെ ദുഷ്ചെയ്തികൾ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണ് കേരളത്തിലും വേണ്ടത്."" എന്നായിരുന്നു വി.എസിന്റെ പ്രസംഗം. ഏറെക്കാലം പാർട്ടിയിൽ വലിയ വിവാദമുയർത്തിയ എസ്.എൻ.സി ലാവ്ലിൻ കേസിൽ ഒടുവിൽ പിണറായി വിജയൻ കുറ്റവിമുക്തനായി. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ, വി.എസ്. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |