നിരവധി കാർട്ടൂണുകളിൽ സത്യം,ധർമ്മം,അഹിംസ എന്നിവയുടെ പ്രതീകമായി ഇന്നും പ്രത്യക്കപ്പെടുന്ന കഥാപാത്രമാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി.രണ്ടോ മൂന്നോ വരകൾ കൊണ്ട് ഗാന്ധിജിയെയും ഗാന്ധിജിയുടെ പ്രത്യയ ശാസ്ത്രമായ അഹിംസയേയും ഒപ്പം ഹിംസയുടെ പ്രതിരൂപമായ ആണവ മിസൈലിനേയും ചിത്രീകരിച്ച് ഇവ തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന കാർട്ടൂണിന് ദേശീയ തലത്തിൽ അംഗീകാരം കിട്ടിയ കഥ മുൻപ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളതാണ്.
2018 ഒക്ടോബർ 2 മഹാത്മാഗാന്ധിജിയുടെ നൂറ്റിഅമ്പതാം ജന്മവാർഷിക ദിനമായിരുന്നു. ഇതിനോടനുബന്ധിച്ച് ഗാന്ധിജി എന്ന പ്രതീകത്തിന് നമ്മുടെ സമൂഹത്തിൽ കാലങ്ങളോളമായി വന്ന മാറ്റത്തിനെക്കുറിച്ച് ഒരു കാർട്ടൂൺ അന്വേഷണം നടത്തിയിരുന്നു. മരണശേഷം ഒരു പ്രതിമയായി മാറിയ ഗാന്ധിജിയുടെ ആത്മഗതത്തിൽ നിന്നാണ് കാർട്ടൂൺ ആരംഭിക്കുന്നത്. പ്രതിമ തന്റെ മരണ നിമിഷം ഓർക്കുകയാണ്. നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് 'ഹേ റാം" എന്ന് ഉരുവിട്ടു കൊണ്ടു വീഴുന്ന നിമിഷം മനസിൽ ഓർത്ത് ആദ്യം അപഹരിക്കപ്പെട്ടത് സ്വന്തം ജീവനാണ് എന്ന് ഗാന്ധിപ്രതിമ ചിന്തിക്കുന്നു.
ഗാന്ധി എന്ന നാമം നെഹ്റുവിന്റെ പിൻതലമുറക്കാർ സ്വന്തം പേരിനോടു ചേർക്കുകയും തലമുറകളായി ആ പേര് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. നെഹ്റു കുടുംബത്തിലെ തലമുറകളിൽ ഗാന്ധി എന്ന പേരു കയറി വന്നത് ഗാന്ധിജിയുടെ പേരിൽ നിന്നുമല്ല എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്. പക്ഷേ ഗാന്ധിജിയുടെ പിൻമുറക്കാർ എന്ന രീതിയിൽ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കാണുന്നവരും ഉണ്ട്. ഗാന്ധി എന്ന നാമം അപഹരിച്ച് നടന്നു നീങ്ങുന്ന ഇവരുടെ ചിത്രം ആണ് ഇതു സൂചിപ്പിക്കാനായി വരച്ചത്.
ഗാന്ധി എന്ന നാമം കറൻസി നോട്ടുകളെ സൂചിപ്പിക്കാനായി നമ്മൾ ഉപയോഗിക്കാറുണ്ട്. രണ്ടായിരത്തിന്റെ ഗാന്ധി അഞ്ഞൂറിന്റെ ഗാന്ധി എന്നിങ്ങനെ. കറൻസികൾ ഒറിജിനലും വ്യാജനും ഉണ്ടാകുമല്ലോ. സത്യാന്വേഷണം ജീവിതത്തിന്റെ ആദർശമാക്കി മാറ്റിയ ഒരു വ്യക്തിയുടെ ചിത്രം കള്ളനോട്ടിൽ ചിത്രീകരിക്കപ്പെടുമ്പോൾ, ഈ കറൻസികൾ കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെടുമ്പോൾ അത്തരം 'ഗാന്ധി" ഒറിജിനലാണോ വ്യാജനാണോ എന്ന ശങ്ക ഉയരുന്ന വൈപരീത്യത്തെക്കുറിച്ചാണ് അടുത്ത ഫ്രെയിമിൽ വരച്ചത്. ഗാന്ധിജിയുടെ ആദർശങ്ങളും സന്തതസഹചാരിയായ വട്ടക്കണ്ണട പോലും പ്രതീകാത്മകമായി പുതിയ പദ്ധതികൾക്കു വേണ്ടി പരസ്യമായി ഉപയോഗിക്കുന്നത് അടുത്ത ചിത്രത്തിൽ വരച്ചു.
ഇന്നത്തെ രാഷ്ട്രീയക്കാരന്റെ നിലനിൽപ്പു തന്നെ ഖദർ വസ്ത്രങ്ങളിലാണ്. സ്വദേശി വസ്ത്രങ്ങളണിഞ്ഞ് വിദേശികൾക്കും കോർപ്പറേറ്റുകൾക്കുമായി മാത്രം ചിന്തിക്കുന്ന രാഷ്ട്രീയക്കാരെയും നമുക്ക് കാണാം. ഖാദി വസ്ത്രങ്ങളും ചർക്കയും ഇന്ന് രാഷ്ട്രീയ പ്രചരണ ഉപാധികൾ മാത്രമാണ്.ഖാദിബോർഡിന്റെ കവർ ചിത്രത്തിൽ നിന്നും ഗാന്ധിജിയെ മാറ്റി പകരം പ്രധാനമന്ത്രി നരേന്ദ്രമോഡി ചർക്കയിൽ നൂൽ നൂൽക്കുന്ന ചിത്രം കവർ ചിത്രമാക്കിയതിനെ സൂചിപ്പിക്കുന്നതാണ് അടുത്ത കാർട്ടൂണായി വരച്ചത്. സ്വന്തം വസ്ത്രവും ചർക്കയും പോലും അപഹരിക്കപ്പെടുന്ന കാഴ്ച കണ്ട് ദുഃഖിതനായി നിൽക്കുന്ന ഗാന്ധി.
ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സേ നേതാവായി വാഴ്ത്തപ്പെടുന്ന കാലത്തെക്കുറിച്ചാണ് അടുത്ത ചിത്രത്തിൽ സൂചിപ്പിച്ചത്. നാഥുറാം വിനായക് ഗോഡ്സേയുടെ പ്രതിമകൾ രാജ്യത്ത് സ്ഥാപിക്കപ്പെടുകയും പ്രധാനമന്ത്രിയടക്കമുള്ള ഭരണാധികാരികൾ അതിൽ ആരാധന നടത്തുകയും ചെയ്യുന്ന കാഴ്ച നമ്മൾ കാണുകയുണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ പ്രതിരൂപത്തിനു നേരെ വെടിയുതിർക്കുന്ന നേതാക്കളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ ഞെട്ടലോടെ വായിക്കുന്നു.
ഇത്തരത്തിൽ ഗാന്ധിജിയോടൊപ്പം തന്നെ നാഥുറാം വിനായക് ഗോഡ്സേയും വാഴ്ത്തപ്പെടുന്ന കാലത്ത് ഗാന്ധിജിക്ക് മുന്നിൽ തോക്കു ചൂണ്ടി നിൽക്കുന്ന ഗോഡ്സേയുടെ വലിയ പ്രതിമയായിരുന്നു കാർട്ടൂണിന്റെ അവസാന ഫ്രെയിമിൽ. ഒപ്പം ഗാന്ധിജിയുടെ കാന്തി അപഹരിച്ചാണല്ലോ ഗോഡ്സേമാർ ഗോഡ് ആകുന്നത് എന്ന വാക്കുകളും. സ്വന്തം ജീവിതം ബലി അർപ്പിച്ചതിനു ശേഷം ഇത്തരത്തിൽ സ്വന്തം പേരും സത്യാന്വേഷണങ്ങളും ദർശനവും കണ്ണടയും വസ്ത്രവും ചർക്കയും സ്വന്തം പ്രതിച്ഛായയുമെല്ലാം അപഹരിക്കപ്പെട്ട് ഗാന്ധിജി എന്ന ജനനേതാവ് ഒരു പ്രതീകമായി മാത്രം നിലനിൽക്കുന്നതിനെക്കുറിച്ചാണ് ഈ കാർട്ടൂൺ ചർച്ച ചെയ്തത്. 2018 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 150ാം ജന്മവാർഷികദിനത്തിൽ സ്പെഷൽ കാർട്ടൂണായി പ്രസിദ്ധീകരിച്ച ഈ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
മഹാത്മാഗാന്ധിജിയുടെ 150ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ചില ഹിന്ദു സംഘടനകൾ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും
മഹാത്മാവിന്റെ പ്രതീകാത്മക രൂപത്തിലേക്ക് വെടിയുതിർക്കുകയും ചെയ്ത വാർത്ത പത്രങ്ങളിൽ നിറഞ്ഞു. വലിയ വിവാദമുണ്ടാക്കിയ ഒരു വാർത്തയായിരുന്നു ഇത്. ഇന്ത്യയുടെ ഏതോ നഗരത്തിൽ ഉയർന്ന നിരവധി പ്രതിമകൾ ആയിരുന്നു ഇതേത്തുടർന്ന് വരച്ച മറ്റൊരു കാർട്ടൂണിൽ നിറഞ്ഞുനിന്നത്. മഹാത്മാഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ നിറയൊഴിക്കാൻ ശ്രമിക്കുന്ന ഗോഡ്സേ പ്രതിമയെ മാല ചാർത്തുകയാണ് ഒരു വിഭാഗം ആളുകൾ. മഹാത്മാവിന്റെ പ്രതിമയേക്കാൾ വളരെ ഉയരത്തിൽ മറ്റു പ്രതിമകൾ. ഇതായിരുന്നു കാർട്ടൂണിലെ ചിത്രീകരണം. മൂന്നിലധികം വാർത്തകളെ ഒരേ കാൻവാസിലേക്ക് ചിത്രീകരിച്ച ഈ കാർട്ടൂൺ വലിയ രീതിയിൽ ചർച്ചയായി. വായനക്കാർക്ക് ഇടയിൽ ചർച്ചയായത് സംസ്ഥാനമാദ്ധ്യമ അവാർഡും ഈ കാർട്ടൂണിനെ തേടിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |