SignIn
Kerala Kaumudi Online
Tuesday, 07 May 2024 6.55 AM IST

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടി ദിമിത്രിയും മരിയയും

di

 പൊരുതാനായി ജനിച്ചവൾ: മരിയ

സ്റ്റോക്ക്ഹോം: അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ ഭീഷണികൾ പലതുമുണ്ടായെങ്കിലും മരിയ റെസെ പിൻമാറാൻ ഒരുക്കമല്ലായിരുന്നു. തന്റെ നിലപാടിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറാകാതിരുന്നതിന് അവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു.

സർക്കാരും വൻകിട വ്യവസായികളും നിരന്തരം അവരെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഫിലിപ്പൈൻസ് വ്യവസായി നൽകിയ​ സൈബർ അപകീർത്തി കേസിൽ മരിയ ആറ് മാസം തടവുശിക്ഷ അനുഭവിച്ചു. വ്യവസായി വിൽഫ്രെഡോ കെങ്ങ് 2017ലാണ് തന്നെ അപകീർത്തിപ്പെടുത്തും വിധം 2012ൽ വാർത്ത നൽകിയെന്നാരോപിച്ച് കേസ് നൽകിയത്. ഇംപീച്മെന്റിലൂടെ പുറത്താക്കപ്പെട്ട മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കെങ്ങിനുള്ള ബന്ധം പുറത്തുകൊണ്ടുവന്നത് മരിയയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഭരണകൂടവും മരിയയെ വേട്ടയാടാൻ തുടങ്ങി. 2018ൽ പരാതി കോടതി തള്ളിയിരുന്നെങ്കിലും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡിഗ്രോ ഡുട്ടെർട്ടെ മരിയയെ പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

മരിയയുടെ അറസ്റ്റ് ഫിലിപ്പൈൻസിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡുട്ടെർട്ടെയുടെ ഭരണകൂടത്തിന് കീഴിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിനു നേരെയുണ്ടാകുന്ന കടന്നുകയറ്റമായാണിത് വിലയിരുത്തപ്പെടുന്നത്. എട്ടോളം കേസുകളാണ് മരിയയ്ക്കെതിരെയും അവരുടെ മാദ്ധ്യമസ്ഥാപനമായ റാപ്ലറിനെതിരെയും ഫയൽ ചെയ്തിരുന്നത്. മയക്കുമരുന്ന് ഉപയോഗത്തിലൂടെ ആയിരക്കണക്കിന് പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വാർത്താ പരമ്പരകൾ പ്രസിദ്ധീകരിച്ചതോടെ മരിയ ഭരണകൂടത്തിന് മുന്നിൽ പ്രതിയായി. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഡുട്ടെർട്ടെ അനുകൂലെ നെറ്റ്‌വർക്കിനെതിരെയും മരിയ മുന്നിട്ടിറങ്ങിയിരുന്നു. 2018ൽ ടൈം മാഗസിൻ പേഴ്സൻ ഒഫ് ദ ഇയറായും മരിയയെ തിരഞ്ഞെടുത്തിരുന്നു.

 സധൈര്യം ദിമിത്രി

രണ്ട് ചെറിയ മുറികളിൽ രണ്ട് കംപ്യൂട്ടറുകളും ഒരു പ്രിന്ററും മാത്രമുപയോഗിച്ച് 1993ൽ നൊവായ ഗസെറ്റ എന്ന പത്രമാരംഭിക്കുമ്പോൾ സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തണമെന്ന് മാത്രമായിരുന്നു ദിമിത്രി മുറടോവിന്റെ ആഗ്രഹം. റഷ്യൻ സർക്കാരിന്റെ അഴിമതികൾക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും അദ്ദേഹം നിരന്തരം പോരാടി. റഷ്യയിൽ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സർക്കാരിനെതിരേ വിമർശനാത്മക മാദ്ധ്യമപ്രവർത്തനം നടത്തുന്ന ഒരേയൊരു പത്രമാണ് നൊവായ ഗസെറ്റ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര പത്രപ്രവർത്തനത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനാണ് ദിമിത്രി എക്കാലവും പ്രാധാന്യം നൽകിയത്.

നിരവധി വധഭീഷണികൾ അദ്ദേഹത്തിന് നേരെയുണ്ടായി. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ആറ് മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രഹരശേഷി കുറഞ്ഞ തോക്കുകൾ വാങ്ങാനും ആയുധ പരിശീലനം നൽകാനും 2017ൽനെവായ ഗസെറ്റ പദ്ധതിയിട്ടിരുന്നു. തുടക്കകാലത്ത് 10,000 കോപ്പികൾ മാത്രം അച്ചടിച്ചിരുന്ന പത്രമായിരുന്നു നൊവായ ഗസെറ്റ. സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവന്നതോടെ ഇത് കുത്തനെ ഉയർന്നു.

2017ൽ ദിമിത്രി പത്രം വിട്ടിറങ്ങിയെങ്കിലും 2019ൽ വീണ്ടും എഡിറ്ററായി തിരിച്ചെത്തി. അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനത്തിന് ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് , ഫ്രാൻസിലെ ഉയർന്ന ബഹുമതിയായ ലിജിയൻ ഒഫ് ഹോണർ ഓർഡർ, വേൾഡ് ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്റെ ഗോൾഡൻ പെൻ ഫ്രീഡം അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, NOBEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.