തിരുവനന്തപുരം: ബി ജെ പി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പദവികൾക്കു പിറകേ പോയിട്ടില്ലെന്നും പദവികളിലേക്കുള്ള പടികൾ ഇന്നേവരെ തന്നെ പ്രലോഭിപ്പിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പദവി പ്രശ്നമല്ലെന്നും ഹിരണ്യകശിപു ഭയപ്പെടുത്തിയിട്ടും പ്രഹ്ളാദൻ ഉറച്ചു നിന്നുവെന്നും ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് ചെയ്തു എന്നും ശോഭാ സുരേന്ദ്രൻ കുറിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ച ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭാ സുരേന്ദ്രനെയും അൽഫോൺസ് കണ്ണന്താനത്തെയും ഒഴിവാക്കിയിരുന്നു. കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും കുമ്മനം രാജശേഖരനും ഉൾപ്പെട്ട പട്ടികയിൽ പ്രത്യേക ക്ഷണിതാക്കളായി മെട്രോമാൻ ഇ ശ്രീധരനും സമിതി അംഗമായിരുന്ന പി കെ കൃഷ്ണദാസുമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശിപുവിനെയും ഓർക്കുന്നത് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |