നമ്മുടെ പൂന്തോട്ടത്തിലെ ഒരു പ്രധാന ചെടിയാണ് മന്ദാരം. വെള്ള, പിങ്ക്, മഞ്ഞനിറങ്ങളിൽ ഇതിൽ പൂക്കൾ ഉണ്ടാകുന്നു. വേനൽക്കാലത്താണ് കൂടുതൽ പൂക്കൾ ഉണ്ടാകുന്നത്. ദുശുണ്ഡിമുനിയെ കളിയാക്കി ചിരിച്ച ധൗമ്യപുത്രനും ശൗനകശിഷ്യനുമായ മന്ദാരനും ഭാര്യ ശമീകയ്‌ക്കും ലഭിച്ച പാപത്തിൽ നിന്ന് രക്ഷപ്പെടാൻ ഗണേശനെ ആരാധിച്ചുവെന്നും മുനി അവരെ ഇഷ്ടപ്പെട്ട വൃക്ഷങ്ങളാക്കിയെന്നുമാണ് ഐതിഹ്യം. അതിനാൽ ഗണപതിക്ക് ഇഷ്ടപ്പെട്ട പൂക്കളാണ് മന്ദാരം.
ഇതിന്റെ ഇലകൾ കൊണ്ട് വിവിധ പാചകവിഭവങ്ങൾ തയ്യാറാക്കാം. തടി കരകൗശലവസ്തുക്കളുടെ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. മന്ദാരത്തിന്റെ സസ്യകുടുംബം ഫാബേസിയേ ആണ്. ശാസ്ത്രനാമം ബൗഹി നിയാ വെറിഗേറ്റ. വിത്ത് വഴിയാണ് പ്രധാനമായും വംശവർദ്ധനവ് നടത്തുന്നത്. തണ്ടുകൾ മുറിച്ച് നട്ടും പുതിയ തൈകൾ വളർത്തിയെടുക്കാം. തടിക്ക് കനം കുറവായതിനാൽ കാറ്റിൽപ്പെട്ടെന്ന് ഒടിഞ്ഞുപോകും.
മുക്കുറ്റിയിലുണ്ട് ഔഷധഗുണം
മലമ്പ്രദേശങ്ങളിൽ സ്വാഭാവികമായി വളരുന്ന അതിമനോഹരമായ നാടൻ പൂച്ചെടിയാണ് മുക്കുറ്റി. വലിയ പരിചരണമോ ശ്രദ്ധയോ കൂടാതെ നമ്മുടെ ഉദ്യാനങ്ങളിലും വീട്ടുമുറ്റത്തും ഈ ചെടി അനായാസം വളർത്താം. കമ്മച്ചെടി, ബെസ്റ്റർസ്റ്റഡ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഓക്സാലിഡൈസേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം ബയോഫൈറ്റം സെൻസിറ്റിവം എന്നാണ്. അലംബുഷ എന്നാണ് സംസ്‌കൃതത്തിലെ പേര്. വിത്ത് പാകി മുളപ്പിച്ച് തൈകൾ ഉല്പാദിപ്പിക്കാം. നമ്മുടെ പൂന്തോട്ടത്തിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത മുക്കുറ്റി പൂത്ത് നിൽക്കുന്ന കാഴ്ച മനസിന് കുളിർമ്മയും കണ്ണുകൾക്ക് ആനന്ദവും നൽകും. വളരെയേറെ ഔഷധ പ്രാധാന്യമുള്ള സസ്യമാണിത്. ചുമ, നീർക്കെട്ട് എന്നിവയ്ക്ക് മുക്കുറ്റി സമൂലം തേനിൽ ചേർത്ത് കഴിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. മുക്കുറ്റിയുടെ ഇല മോരിൽ അരച്ചുകലക്കി കുടിച്ചാൽ അതിസാരം മാറും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങുന്നതിന് മുക്കുറ്റി വിത്ത് അരച്ചുപുരട്ടിയാൽ മതി. മുക്കുറ്റി വേര് പതിവായി കഴിച്ചാൽ പലവിധ ലൈംഗികരോഗങ്ങളും മാറിക്കിട്ടുമെന്ന് നാട്ടുവൈദ്യം രേഖപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |