ലക്‌നൗ: ലഖിംപൂർ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കർഷകരെ ഇടിച്ചുവീഴ്‌ത്തിയവർക്ക് ഇന്ത്യൻ ഭരണഘടനയെയും ചവിട്ടിമെതിക്കാൻ കഴിയുമെന്നും അവർ നാളെ കർഷകരെ കഴിയുമെങ്കിൽ തീവ്രവാദികളായി മുദ്രകുത്തുമെന്നും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അഖിലേഷ് യാദവ് പറഞ്ഞു. ശരൺപൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
'ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ ചെയ്യുന്ന പ്രവർത്തികൾ നാം കണ്ടു. ലഖിംപൂരിലും അവരുടെ പ്രവർത്തി നാം കണ്ടു. കർഷകരെ വാഹനങ്ങളുപയോഗിച്ച് തട്ടിത്തെറിപ്പിച്ചു.' അഖിലേഷ് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പറഞ്ഞു. നിയമത്തെയും ചവിട്ടിമെതിക്കാൻ അവിടെ ശ്രമമുണ്ടായിരുന്നെന്നും കർഷകരെയും നിയമത്തെയും ചവിട്ടിമെതിക്കുന്നവർ ഭരണഘടനയെയും അത്തരത്തിൽ തകർക്കുമെന്നും അഖിലേഷ് ആരോപിച്ചു.
അന്നദാതാവായ കർഷകന് ഇന്ന് അധിക്ഷേപം കേൾക്കേണ്ടി വരുന്നു. നാളെ അവർ കഴിയുമെങ്കിൽ നിങ്ങളെ തീവ്രവാദികളെന്ന് വിളിക്കും. അഖിലേഷ് പറഞ്ഞു. എന്നാൽ നിരവധി തവണ ബിജെപി അധിക്ഷേപിച്ചിട്ടും പിന്മാറാക്ക കർഷകരെ അഖിലേഷ് യാദവ് അഭിനന്ദിച്ചു. യുപി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച അഖിലേഷ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയും ആവശ്യപ്പെട്ടു. വരുംനാളുകളിൽ ബിജെപിയെ യുപിയിലെ ജനങ്ങൾ തുടച്ച് നീക്കുമെന്നും അഖിലേഷ് പ്രത്യാശ പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |