SignIn
Kerala Kaumudi Online
Friday, 26 April 2024 8.00 PM IST

വേണുച്ചേട്ടനില്ലെന്ന് ബോദ്ധ്യപ്പെടുന്നില്ല

priy

കഴിഞ്ഞ ആഗസ്റ്റിൽ ഒ.ടി.ടിയിൽ റിലീസായ തമിഴ് സിനിമാ സിരീസായ 'നവരസ'യിലെ 'സമ്മർ ഓഫ് 92' എന്ന ചിത്രത്തിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങൾ. അതിലൊന്ന് വേണുച്ചേട്ടനു വേണ്ടിയുളളതാണ്. മറ്റാരെയും ആ കഥാപാത്രം ഏല്പിക്കാനാകില്ല. ചേട്ടനെ വിളിച്ചപ്പോൾ. ''ഞാനിപ്പോൾ വേറെ എവിടേയും പോകുന്നില്ല പ്രിയാ... ആരോഗ്യമൊക്കെ മോശമാണ്'' എന്നായിരുന്നു പ്രതികരണം. അതു പറ്റില്ല. ചേട്ടൻ വന്നേ പറ്റൂ. രണ്ടു ദിവസം കഴിഞ്ഞ് വിട്ടേക്കാം എന്നു ഞാൻ. ഒടുവിൽ വേണുച്ചേട്ടൻ എത്തി. യോഗിബാബുവും രമ്യാ നമ്പീശനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

അനാരോഗ്യം എന്നു പറ‌ഞ്ഞ് എത്തിയ വേണുച്ചേട്ടനെ അല്ല കാമറയ്ക്കു മുന്നിൽ കണ്ടത്. ശരീരം കഥാപാത്രത്തിന്റേതായി മാറി. ചലനങ്ങളും. കഥാപാത്രം അതേതായാലും അനായാസം അഭിനയിക്കാൻ വേണുച്ചേട്ടനോളം കഴിവുള്ളവർ അപൂർവമാണ്. സമ്മർ ഓഫ് 92 പൂർത്തിയാക്കി അദ്ദേഹം മടങ്ങുമ്പോഴും പതിവുപോലെ തൃപ്തനായിരുന്നു. പിന്നെ ഒരു സിനിമയിൽ കൂടി വേഷമിടാൻ അനുവദിക്കാതെയാണ് മരണം തിരശീലയിട്ടത്. എത്രയോ കഥാപാത്രങ്ങൾ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരിക്കും.

വേണുച്ചേട്ടന്റെ കരിയറിലെ ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. 'പൂച്ചയ്ക്കൊരു മൂക്കുത്തി' എന്ന ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഞാൻ തയ്യാറെടുക്കുന്ന കാലം. അന്ന് വേണു ച്ചേട്ടൻ അറിയപ്പെടുന്ന നടനാണ്. അതിലെ രാവുണ്ണി മേനോൻ എന്ന കഥാപാത്രം ചേട്ടൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ചിരിച്ചു. അതിലെ ഓരോ സീനും അദ്ദേഹം ആസ്വദിച്ച് അഭിനയിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്കെല്ലാം ആവേശമായിരുന്നു.

നെടുമുടി എന്ന നടൻ എന്താണെന്ന് അദ്ദേഹത്തിന്റെ സിനിമകൾ പറയും. 'താളവട്ട'ത്തിലെ ഡോ. ഉണ്ണികൃഷ്ണൻ, വന്ദനത്തിലെ കുര്യൻ ഫെർണാണ്ടസ്, 'തേന്മാവിൻ കൊമ്പത്തി'ലെ ശ്രീകൃഷ്ണൻ തമ്പുരാൻ 'ചെപ്പി'ലെ പ്രൊഫ. വർക്കി, 'ചിത്ര'ത്തിലെ അഡ്വ. പുരുഷോത്തമ കൈമൾ ഇവർ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? ഒരു സാമ്യവുമില്ലാത്ത ഏതു തരം കഥാപാത്രമായി മാറാനും വേണുച്ചേട്ടന് കഴിഞ്ഞിരുന്നു.

കച്ചവട സിനിമയായാലും അല്ലാത്തതായാലും കഥാപാത്രം വില്ലനായാലും നായകനായാലും സരസനായാലും ഗൗരവക്കാരനായാലും നാടനായാലും മറുനാടനായാലും തമ്പുരാനാണെങ്കിലും അടിയാനാണെങ്കിലും എന്തും ഏറ്റെടുക്കാൻ കഴിവുള്ള അപൂർവം നടന്മാരിലൊരാണ് വേണുച്ചേട്ടൻ. അഭിനയിക്കുമ്പോൾ ആരേയും അനുകരിക്കരുത് എന്ന നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചതിൽ രണ്ട് വട്ടം കിട്ടിയത് എന്റെ ചിത്രത്തിലെ (താളവട്ടം, തേന്മാവിൻ കൊമ്പത്ത്) അഭിനയത്തിനായിരുന്നു. അർഹതയുണ്ടായിട്ടും ദേശീയ അവാർഡ് അദ്ദേഹത്തിന് കിട്ടാതെ പോയി. എന്നേ അത് ലഭിക്കേണ്ടതായിരുന്നു.

അഹംഭാവം തൊട്ടുതീണ്ടാത്ത നടനായിരുന്നു. വേണുച്ചേട്ടൻ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും പ്രസന്നവദനനായിരുന്നു.

സംവിധായകനും നടനും എന്ന ബന്ധമല്ല നമ്മൾ തമ്മിലുള്ളത്,​ ജ്യേഷ്ഠാനുജൻ ബന്ധമായിരുന്നു. നമ്മൾ കുട്ടനാട്ടുകാരാണ്. ഇനി അങ്ങോട്ട് വേണുച്ചേട്ടനില്ല എന്ന് മനസിനെ ബോദ്ധ്യപ്പെടുത്താനാകുന്നില്ല. വല്ലാത്തൊരു വിങ്ങലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENARAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.